നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പ് മെയില്‍? ഒരുക്കങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ


മലപ്പുറം: ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് നിർദ്ദേശം നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പരാതികള്‍ പരിഹരിച്ച്‌ അന്തിമ വോട്ടർ പട്ടിക മെയ് 5 ന് പ്രസിദ്ധീകരിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദേശം നല്‍കി.നിലമ്ബൂരടക്കം രാജ്യത്തെ 6 ഇടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയിരിക്കുന്നത്. ഇതോടെ നിലമ്ബൂ‌ർ ഉപതെരഞ്ഞെടുപ്പ് മെയില്‍ ആയിരിക്കുമോയെന്ന സംശയമാണ് ഉയരുന്നത്.

ഉപ തെരഞ്ഞെടുപ്പിനുള്ള തീയതി അടുത്തയാഴ്ചയോടെ പ്രഖ്യാപിച്ചേക്കും. കോണ്‍ഗ്രസ് എപി അനില്‍കുമാറിനും സിപിഎം എം സ്വരാജിനും തെരഞ്ഞെടുപ്പ് ചുമതല നല്‍കിയതോടെ മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി.കോണ്‍ഗ്രസില്‍ നിന്ന് വി എസ് ജോയിയോ ആര്യാടൻഷൗക്കത്തോ സ്ഥാനാർത്ഥിയാകുമെന്ന സൂചനയുണ്ട്. സിപിഎം ടികെ ഹംസയെയോ ചില പ്രാദേശിക നേതാക്കളെയോ പരിഗണിക്കാനിടെയങ്കിലും അവസാന നിമിഷം സർപ്രൈസ് സ്ഥാനാർത്ഥിക്കും സാധ്യതയുണ്ട്.

പി വി അൻവർ ഉപേക്ഷിച്ച നിലമ്ബൂരില്‍ ആരു മത്സരിച്ചാലും നിർണായക ഘടകം ആവുക അൻവർ തന്നെയാകും. അൻവറിന്‍റെ പിന്തുണ വിഎസ് ജോയിക്കാണെന്ന് പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് ആര്യൻ ശൗകത്തിനെ ഇതേ വരെ തള്ളിയിട്ടില്ല.സ്ഥാനാർത്ഥിയുടെ പേരില്‍ ഇടയാനും മടിക്കില്ല എന്ന അൻവറിന്‍റെ മുന്നറിയിപ്പ് അന്തരീക്ഷത്തില്‍ ഉണ്ട്. എന്തായാലും കെസി വേണുഗോപാലിന്‍റെ വിശ്വസ്തനായ എപി അനില്‍കുമാറിനെ കോണ്‍ഗ്രസ് ചുമതല ഏല്‍പ്പിച്ചത് ഹൈക്കമാന്‍റിന്‍റെ തീരുമാനമാകും അന്തിമമെന്ന മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം സിപിഎം നിലമ്ബൂരില്‍ ശക്തനായ ഒരു സ്ഥാനാർതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ടി കെ ഹംസയുടെ പേരടക്കം പരിഗണനയിലുണ്ട് എങ്കിലും നേതാക്കള്‍ക്ക് ആ പരീക്ഷണത്തില്‍ താല്പര്യമില്ല. കോണ്‍ഗ്രസില്‍ തർക്കമുണ്ടായാല്‍ ആര്യാടനേ അടർത്തിയെടുക്കാമെന്ന് അവർ കരുതുന്നു. എന്നാല്‍ അങ്ങനെ ഉണ്ടായില്ലെങ്കില്‍ സ്പോർട്സ് കൗണ്‍സില്‍ അധ്യക്ഷൻ യൂ ഷറഫലിയെ പോലെ ഒരാളെ നിർത്താനാണ് ആലോചന. പാർട്ടി ചിന്നത്തില്‍ തന്നെ മത്സരിക്കാൻ തീരുമാനിച്ചാല്‍ വിഎം ഷൗക്കത്ത് പി ഷബീർ എന്നിവരുടെ പേരുകള്‍ ഉയർന്നു വരാനാണ് സാധ്യത. എന്തായാലും കോണ്‍ഗ്രസിന്‍റ് സ്ഥാനാർത്ഥിയെ തീരുമാനിച്ചശേഷം ആയിരിക്കും സിപിഎമ്മിന്‍റെ പ്രഖ്യാപനം.