മാറ്റത്തിന്റെ ട്രാക്കിൽ കെഎസ്‌ആർടിസി ; ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ വിവിധ പദ്ധതികൾ

തിരുവനന്തപുരം: കോവിഡ്‌ പ്രതിസന്ധിയെ അതിജീവിച്ച് മാറ്റത്തിന്റെ പാതയിൽ ഓടാൻ കെഎസ്‌ആർടിസിയും. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചും ടിക്കറ്റ്‌ ബുക്കിങ്ങിന്‌ നൂതന സംവിധാനമൊരുക്കിയുമാണ്‌ കെഎസ്‌ആർടിസിയുടെ കുതിപ്പ്‌. ഓൺലൈൻ ബുക്കിങ്ങിനുള്ള ‘എന്റെ കെഎസ്ആർടിസി’ മൊബൈൽ ആപ്‌, കെഎസ്ആർടിസി ലോജിസ്റ്റിക്‌സ് കാർഗോ സർവീസ് എന്നിവയുടെ ഉദ്ഘാടനവും ജനത സർവീസിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത്‌ നിർവഹിച്ചു.

ലാഭകരമായ വ്യവസായ സംരംഭം എന്നതിലുപരി ജനങ്ങളോട്‌ പ്രതിബദ്ധതയുള്ള സ്ഥാപനം എന്ന നിലയിലാണ് കെഎസ്ആർടിസിയെ സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ ആവശ്യമായ സഹായം സർക്കാർ നൽകുന്നത്‌ ഇതിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറാൻ കാർഗോ സർവീസ് സഹായിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ, സ്വകാര്യ സംരംഭകർ എന്നിവർക്ക് മിതമായ നിരക്കിൽ പാഴ്‌സലുകൾ കെഎസ്ആർടിസി മുഖേന അയക്കാം. ആദ്യഘട്ടത്തിൽ സെക്രട്ടറിയറ്റിൽനിന്ന് ഹൈക്കോടതി, വിവിധ കലക്ടറേറ്റുകൾ, മറ്റു പ്രധാന ഓഫീസുകൾ എന്നിവിടങ്ങളിലേക്കുള്ള പാഴ്‌സലുകളും ഫയലുകളും അയക്കും. കെഎംഎസ്‌സിഎല്ലിൽനിന്നുള്ള മരുന്നും പിആർഡി, കുടുംബശ്രീ എന്നിവയുടെ തപാലുകളും അയക്കും. അടുത്ത ഘട്ടത്തിൽ പിഎസ്‌സി, സർവകലാശാലകൾ, പരീക്ഷാ ഭവൻ എന്നിവിടങ്ങളിൽനിന്നുള്ള ചോദ്യപേപ്പറുകളും ഉത്തരക്കടലാസും എത്തിക്കും.
ദിവസവും പതിനായിരത്തിലധികം യാത്രക്കാർ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നു. ഇതിൽ നല്ലൊരു ശതമാനവും മൊബൈൽ ഫോണാണ്‌ ഉപയോഗിക്കുന്നത്. പുതുതായി ആരംഭിച്ച മൊബൈൽ ആപ്‌ ടിക്കറ്റ് ബുക്കിങ് സൗകര്യപ്രദമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സ്‌റ്റോപ്പിലും നിർത്തുന്ന അൺലിമിറ്റഡ്‌ ഓർഡിനറി ബസ്‌ സർവീസാണ്‌ ‘ജനത’. ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ, സെക്രട്ടറി കെ ആർ ജ്യോതിലാൽ, സിഎംഡി ബിജു പ്രഭാകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.