താനൂരിലെ യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തി വൈരാഗ്യം; പ്രതിയുടെ ലഹരി ഉപയോഗം സ്ഥാപന ഉടമയെ അറിയിച്ചത് പ്രതികാരത്തിലെത്തിച്ചു

താനൂർ: താനൂരിലെ യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നും പ്രതിയുടെ ലഹരി ഉപയോഗം സ്ഥാപന ഉടമയെ അറിയിച്ചത് പ്രതികാരത്തിലേക്ക് എത്തിച്ചതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഇതോടെ താനൂരിൽ മരപ്പണിക്ക് വന്ന ബേപ്പൂർ സ്വദേശിയായ യുവാവ് ദുരൂഹ
സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ താൽക്കാലിക ജോലിക്കായി വന്ന യുവാവിനെയാണ് പ്രതിയായ അനൂപ് ക്രൂരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയത്.
അമിതമായി മദ്യം ഉപയോഗിക്കുന്ന ആളാണ് പ്രതിയായ അനൂപ്. തന്റെ ലഹരി ഉപയോഗം താൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയെ കൊല്ലപ്പെട്ട വൈശാഖ് അറിയിക്കുന്നുവെന്നതും, 13 വര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കേവലം ഒരു വര്‍ഷം മുമ്പ് ജോലി ആവശ്യാര്‍ത്ഥം എത്തിയ വൈശാഖിനു ലഭിച്ച സ്വീകാര്യതയുമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു.
ബുധനാഴ്ച രാത്രി പത്തോടെ എത്തിയ പ്രതി വൈശാഖിനെ ചവിട്ടി താഴെയിട്ടു. കാല്‍ കൊണ്ട് ചവിട്ടുകയും മുട്ടുകാല്‍ കൊണ്ട് കഴുത്തിന് അമര്‍ത്തി കൊല്ലുകയുമായിരുന്നു. ഇതിന്റെ ആഘാതത്തില്‍ ശ്വാസനാളം പൊട്ടിയും, തൊണ്ടക്കുഴി നുറുങ്ങിയിട്ടുമുണ്ട്, തൈറോയ്ഡ് ഗ്ലാന്‍ഡ് തകര്‍ന്നും, അന്നനാളം കീറിയ നിലയിലുമാണുള്ളതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
കൊലപാതകം നടത്തിയശേഷം മുങ്ങി മരിച്ചതാണെന്ന് വരുത്തിതീര്‍ക്കാന്‍ കുളത്തില്‍ തള്ളുകയായിരുന്നു. വൈശാഖിനെ കാണാനില്ലെന്ന് പൊലീസില്‍ അറിയിച്ചതും പ്രതിയായ അനൂപായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് തിരച്ചില്‍ നടത്തുമ്പോള്‍ ഒന്നും അറിയാത്ത ഭാവത്തില്‍ അനൂപും കൂടെയുണ്ടായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അനൂപിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. ചോദ്യം ചെയ്യലിനിടയില്‍ ദൃശ്യം സിനിമ മോഡലില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ അനൂപ് ശ്രമം നടത്തിയെങ്കിലും പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ മികവാണ് കേസ് തെളിയിച്ചത്.
തെളിവ് നശിപ്പിക്കാന്‍ ചവിട്ടി കൊല്ലാന്‍ ഉപയോഗിച്ച ചെരുപ്പുകള്‍ ഒളിപ്പിച്ചു വയ്ക്കുകയും, മൊബൈല്‍ ലൊക്കേഷന്‍ മാറ്റാനായി മൊബൈല്‍ മറ്റൊരു കാറിലിടുകയും ചെയ്തു.