ലാവ്‌ലിൻ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും;

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രിംകോടതിയിൽ. തെളിവുകളും രേഖകളും ഹാജരാക്കാൻ രണ്ടാഴ്ച സമയം വേണമെന്ന സിബിഐയുടെ ആവശ്യം ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേസിൽ വാദമുഖങ്ങൾ ഉൾക്കൊള്ളുന്ന കുറിപ്പ് സിബിഐ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.

അടിയന്തര സ്വഭാവമുള്ള കേസാണെന്ന നിലപാട് നേരത്തെ സ്വീകരിച്ച സിബിഐ തന്നെയാണ് കൂടുതൽ സമയം ആവശ്യപ്പെട്ട് സുപ്രിംകോടതിക്ക് ഇന്നലെ കത്ത് നൽകിയത്. രേഖകളും തെളിവുകളും ഏകോപിപ്പിച്ച് സമർപ്പിക്കാൻ രണ്ടാഴ്ച സമയം അനുവദിക്കണമെന്നാണ് ആവശ്യം. ലാവ്‌ലിൻ അവസാന കേസായി പരിഗണിച്ച് വാദം കേൾക്കാമെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു.

അപ്പീൽ നൽകിയ സിബിഐ തന്നെ കൂടുതൽ സമയം ആവശ്യപ്പെട്ട സാഹചര്യത്തിൽ അന്തിമവാദം വൈകുമെന്നാണ് വിലയിരുത്തൽ. ലാവ്‌ലിൻ കേസ് പ്രതികളെ രണ്ട് കോടതികൾ കുറ്റവിമുക്തരാക്കിയ സാഹചര്യത്തിൽ സുപ്രിംകോടതി ഇടപെടണമെങ്കിൽ ശക്തമായ കാരണങ്ങൾ വേണമെന്ന് ജസ്റ്റിസ് യു.യു. ലളിത് കഴിഞ്ഞ തവണ വ്യക്തമാക്കി. ശക്തമായ കാരണങ്ങളുണ്ടെന്നും, രേഖാമൂലം സമർപ്പിക്കണമെന്നുമായിരുന്നു സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ അപ്പീൽ. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരായ ആർ.ശിവദാസ്, കസ്തൂരിരംഗഅയ്യർ, കെ.ജി. രാജശേഖരൻ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.