ടെസ്റ്റുകള്‍ നടത്താതെ രോഗവ്യാപനം മറച്ചുവെക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത് – ചെന്നിത്തല



തിരുവനന്തപുരം: ടെസ്റ്റുകൾ നടത്താതെ രോഗ വ്യാപനം മറച്ചുവെക്കാനുള്ളനീക്കമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് നിയന്ത്രണത്തിൽ സംസ്ഥാന സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആയിരത്തി ഇരുന്നൂറിലധികം പേരാണ് കോവിഡ് ബാധിതരായി കേരളത്തിൽ ഇതുവരെ മരിച്ചത്. ഒരു ലക്ഷത്തോളം പേർ ഇതുവരെ ചികിത്സയിലുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഇന്ത്യയിൽ കേരളം ഒന്നാമതായി കഴിഞ്ഞു. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാത്തത് മൂലം കൃത്യമായ രോഗവിവരങ്ങൾ ലഭിക്കുന്നുമില്ല. ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷമായി ഉയർത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കേരളത്തിൽ കോവിഡ് മരണങ്ങളിൽ അഞ്ചിലൊന്നു നടക്കുന്നത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 24 മണിക്കൂർ തികയുന്നതിന് മുമ്പാണ്. കൃത്യമായും സമയബന്ധിതമായും കോവിഡ് ടെസ്റ്റുകൾ നടത്തുന്നതിലെ അപര്യാപ്തത ഇവിടെ വ്യക്തമാണ്. ആവശ്യമായ ചികിത്സ നൽകുന്നതിനും ക്ലിനിക്കൽ ഇടപെടലുകൾ നടത്തുന്നതിനും സമയം ലഭിക്കാതെ പോകുന്നു എന്നതാണ് രോഗികളെ മരണത്തിലേക്ക് തള്ളി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിച്ചത് മൂലമുള്ള ആത്മഹത്യ, കോവിഡ് ബാധിതരുടെ അപകട മരണങ്ങൾ ഇവയെല്ലാം ഒഴിവാക്കിയാലും കൃത്യമായ കോവിഡ് മരണങ്ങളുടെ കണക്കുകൾ സർക്കാർ പുറത്ത് വിടുന്നില്ല. ഇതുകൂടി പരിഗണിക്കുമ്പോൾ കേരളത്തിലെ കോവിഡ് സാഹചര്യം കൂടുതൽ രൂക്ഷമാവുകയാണെന്ന് മനസിലാക്കേണ്ടിയിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സർക്കാർ നടത്തിയ സീറോ സാമ്പിൾ സർവേ പഠനമനുസരിച്ച് മെയ് മാസം അവസാനത്തിൽ കേരളത്തിൽ ഒരു ലക്ഷത്തിലധികം ആളുകൾക്കെങ്കിലും കോവിഡ് 19 ബാധിച്ച് സുഖപ്പെട്ടു പോയിട്ടുണ്ടാവാം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 14 ജില്ലകളിൽ നടത്തിയ റാപ്പിഡ് ആന്റിബോഡി പരിശോധനയിൽ ഇത്തരമൊരു ഫലം വന്നിട്ടും ഈ റിപ്പോർട്ട് പുറത്ത് വിടാനോ കോവിഡ് പ്രതിരോധ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനോ സർക്കാർ ശ്രമിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കോവിഡിന്റെ ആദ്യ ഘട്ടത്തിൽ സർക്കാർ നടത്തിയ പിആർ കോലാഹലങ്ങൾ വിപരീത ഫലമാണ് ഉണ്ടാക്കിയത്. ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളിൽ ഉണ്ടാക്കിയ വ്യാജ സുരക്ഷിതത്വ ബോധമാണ് പിന്നീട് വലിയ വിപത്തിലേക്ക് നയിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.