വാളയാര്‍ വിഷമദ്യ ദുരന്തത്തില്‍ ചെല്ലങ്കാവ് കോളനിയിലുള്ളവര്‍ കഴിച്ച വിഷമദ്യം കണ്ടത്തിയെന്ന് പൊലീസ്. കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വിഷമദ്യം.

കഴിഞ്ഞ ദിവസമാണ് വാളയാറില്‍ വിഷമദ്യ ദുരന്തം നടന്നത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് അഞ്ച് പേര്‍ വ്യാജമദ്യം കഴിച്ച് മരിച്ചത്. രാമന്‍ എന്നയാള്‍ ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ മരിച്ചു കിടക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് ഒരു മണിയോടെ കോളനിയിലെ മറ്റൊരാളായ അയ്യപ്പനും മരിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം രണ്ട് മൃതദേഹങ്ങളും സംസ്‌കരിച്ചു. ഇതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ ഇവര്‍ക്ക് മദ്യം കൊടുത്തെന്ന് സംശയിക്കുന്ന ശിവനും മരിച്ചു. ഇതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മൂര്‍ത്തിയെന്ന യുവാവ് അവിടെ നിന്ന് മുങ്ങി. ഇയാളെ പിന്നീട് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വ്യാജമദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അരുണാണ് അവസാനം മരിച്ചത്.