‘മാസ്ക്ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ’; സംസ്ഥാനത്ത് പുതിയ ക്യാമ്പയിന്‍ ആരംഭിച്ചു.

മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മാസ്‌ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ക്യാമ്പയിന്‍ ആധുനിക ആശയവിനിമയ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ജനങ്ങളിലേക്കെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കൊവിഡ് രോഗവ്യാപനത്തിന്റെ പ്രതിവാര വര്‍ധന അഞ്ച് ശതമാനമായി കുറഞ്ഞു. കേരളത്തില്‍ നിലവില്‍ കേസ് പെര്‍ മില്ല്യണ്‍ 12329 ആണ്. ദേശീയ ശരാശരി 5963 ആണ്. അതിന് അനുസൃതമായി ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. 1,31,516 ആണ് കേരളത്തിലെ നിലവിലെ ടെസ്റ്റ് പെര്‍ മില്ല്യണ്‍. ഇന്ത്യന്‍ ശരാശരി 80,248 ആണ്. രോഗ വ്യാപനം കൂടിയിട്ടും കേരളത്തിലെ കേസ് ഫെര്‍ട്ടാലിറ്റി റേറ്റ് .34 ശതമാനമാണ്. ദേശീയ ശരാശരി 1.49 ആണ്.

കേരളത്തില്‍ ഇതുവരെ മരണമടഞ്ഞവരില്‍ 94 ശതമാനവും മറ്റ് രോഗാവസ്ഥകള്‍ ഉള്ളവരായിരുന്നു. 72.3 ശതമാനം പേര്‍ 60 വയസിന് മുകളിലുള്ളവരായിരുന്നു. രോഗബാധിതര്‍ക്ക് ആവശ്യമായ ചികിത്സാ സംവിധാനം ഒരുക്കാനും അത് ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കാനും സാധിച്ചതിനാലാണ് മരണ സംഖ്യ കുറച്ചുനിര്‍ത്താന്‍ കഴിയുന്നത്. ക്യൂമുലേറ്റീഡ് ഡബളിംഗ് റേറ്റ് നാല്‍പത് ദിവസമായി വര്‍ധിക്കുകയും ചെയ്തു. രോഗ വിമുക്തിയുടെ നിരക്കും കാര്യമായി വര്‍ധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.