കവളപ്പാറയിലും പാതാറിലും കാരണ്യത്തിന്‍റെ സാന്ത്വന സ്പര്‍ശമേകി മുസ്ലീം ലീഗ്;

പ്രഖ്യാപിച്ച പദ്ധതികളോരോന്നും യാഥാര്‍ത്ഥ്യത്തിലേക്ക്

ഭൂതാനം : പോത്തുകല്ല് ഞെട്ടിക്കുളത്ത് നടന്ന നറുക്കെടുപ്പില്‍ കവളപ്പാറ, പാതാറ്, അമ്പുട്ടാന്‍പെട്ടി, പോത്തുകല്ല്, മേഖലയില്‍ പ്രളയത്തില്‍ വീടുനഷ്ടപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും സാദിഖലി തങ്ങളുടെ കരങ്ങളാല്‍ നറുക്കെടുത്ത് സ്ഥലം നിര്‍ണയിച്ചു നല്‍കി. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന്‍റെ ഓര്‍മകള്‍ക്ക് 15 മാസം പൂര്‍ത്തിയായി.

കണ്ണീരുണങ്ങാത്ത കവളപ്പാറയിലും പാതാറിലും കാരണ്യത്തിന്‍റെ സാന്ത്വന സ്പര്‍ശമേകി മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി. മുസ്ലിം ലീഗ് കമ്മിറ്റി പ്രഖ്യാപിച്ച പദ്ധതികളോരോന്നും അതിന്‍റെ പൂര്‍ത്തീകരണഘട്ടത്തിലാണ്. അപകടത്തില്‍ വീടും സ്ഥലവുംനഷ്ടമായ 50 കുടുംബങ്ങള്‍ക്ക് തലചായ്ക്കാനിടം നല്‍കുമെന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം ഇന്ന് യാഥാര്‍ത്ഥ്യമായി.

അമ്പത് കുടുംബങ്ങള്‍ക്കായി മൂന്ന് ഏക്കര്‍ ഭൂമിയാണ് മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഏറ്റെടുത്തത്. ഇതില്‍ 30 സെന്‍റ് ആക്കപ്പറമ്പന്‍ സാദിഖലിയും 40 സെന്‍റ് കപ്പച്ചാലി ഷാജിയും മുസ്ലീം ലീഗിനെ ഏല്‍പിച്ചു.

ബാക്കിയുള്ളത് ജില്ലാ കമ്മിറ്റി പണം നല്‍കി വാങ്ങി. പ്രസിഡന്‍റ് സയ്യിദ് സാദിഖലി തങ്ങളുടെ നിര്‍ദേശ പ്രകാരം നറുക്കെടുത്ത് ഉപഭോക്താക്കൾക്ക് സ്ഥലം നിര്‍ണയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പോത്തുകല്ല് ഞെട്ടിക്കുളത്ത് നടന്ന നറുക്കെടുപ്പില്‍ കവളപ്പാറ, പാതാറ്, അമ്പുട്ടാന്‍പെട്ടി, പോത്തുകല്ല്, മേഖലയില്‍ പ്രളയത്തില്‍ വീടുനഷ്ടപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും സാദിഖലി തങ്ങളുടെ കരങ്ങളാല്‍ നറുക്കെടുത്ത് സ്ഥലം നിര്‍ണയിച്ചു നല്‍കി. ചടങ്ങില്‍ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ഇസ്മയില്‍ പി മൂത്തേടം അദ്ധ്യക്ഷത വഹിച്ചു. ടിവി ഇബ്രാഹിം എംഎൽഎ തുടങ്ങി മറ്റ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.