എന്‍ഡിഎയുടെ ലീഡ് കുറയുന്നു; തിരിച്ചുവരവിന്റെ പാതയില്‍ മഹാസഖ്യം

സിപിഐഎംഎല്‍ പന്ത്രണ്ടിടത്ത് മുന്നിലാണ്. സിപിഐഎം മൂന്നിടത്തും സിപിഐ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ലീഡ് കുറയുന്നു. തിരിച്ചുവരവിന്റെ പാതയിലാണ് മഹാസഖ്യം. എഴുപത്തിയഞ്ച് ശതമാനം വോട്ടുകളാണ് ഇതുവരെ എണ്ണിയത്. ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം എന്‍ഡിഎ 119 സീറ്റുകളിലും എംജിബി 116 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഇതോടെ അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുള്‍ മുസ്ലിം( എഐഎംഐഎം ) നേടിയ അഞ്ച് സീറ്റ് നിര്‍ണായകമാകും.
ബിഎസ്പി. ആര്‍എല്‍എസ്പി എന്നിവരെ ഉള്‍പ്പെടുത്തിയുള്ള മുന്നണി രൂപീകരിച്ചാണ് ഒവൈസിയുടെ പാര്‍ട്ടി ബിഹാറില്‍ മത്സരിച്ചത്. എഐഎംഐഎമ്മിന്റെ നേതൃത്വത്തിലുള്ള മുന്നണി നേടിയ മുസ്ലീം വോട്ടുകള്‍ ആര്‍ജെഡി – കോണ്‍ഗ്രസ് സഖ്യത്തിന് ലഭിക്കേണ്ടതായിരുന്നുവെന്നാണ് വിലയിരുത്തുന്നത്.
അതേസമയം, ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. അന്‍പതോളം മണ്ഡലങ്ങളില്‍ ഭൂരിപക്ഷം അഞ്ഞൂറിനും രണ്ടായിരത്തിനും ഇടയിലാണ്. ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായേക്കും. അന്തിമഫലം വരെ കാത്തിരിക്കണമെന്ന് അണികളോട് ആര്‍ജെഡി നേതൃത്വം ആവശ്യപ്പെട്ടു. ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജെഡിയു പ്രഖ്യാപിച്ചു. ജനവിധി ഭരണത്തിനുള്ള അംഗീകാരമെന്നും ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വസിഷ്ഠ നാരായണ്‍ സിംഗ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. മത്സരിച്ച 70 സീറ്റുകളില്‍ 19 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലീഡ് നേടാനായത്. എന്നാല്‍ ഇടതുപാര്‍ട്ടികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. സിപിഐഎംഎല്‍ പന്ത്രണ്ടിടത്ത് മുന്നിലാണ്. സിപിഐഎം മൂന്നിടത്തും സിപിഐ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ മഹാസഖ്യമായിരുന്നു മുന്നില്‍. എന്നാല്‍ ഒരു മണിക്കൂറിന് ശേഷം എന്‍ഡിഎ ലീഡ് ഉയര്‍ത്തുകയായിരുന്നു. എന്‍ഡിഎ സഖ്യത്തില്‍ ബിജെപിക്കാണ് മുന്നേറ്റം. അതേസമയം, ബിഹാറില്‍ അന്തിമ തെരഞ്ഞെടുപ്പ് ഫലം വരാന്‍ അര്‍ധരാത്രി വരെ കാത്തിരിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. 4.10 കോടി വോട്ടുകളില്‍ ഒരു കോടി വോട്ടുകളാണ് എണ്ണി തീര്‍ന്നത്. ഇവിഎം എണ്ണം വര്‍ധിപ്പിച്ചതിനാലാണ് വോട്ടെണ്ണല്‍ വൈകുന്നതെന്ന് എച്ച്ആര്‍ ശ്രീനിവാസ് പറഞ്ഞു. വോട്ടെണ്ണല്‍ പ്രക്രിയയ്ക്ക് മറ്റ് തടസങ്ങളൊന്നും ഇല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു