തൊഴിലുറപ്പ്; പുല്ലുചെത്ത്, കരിയിലനീക്കൽ, കൈയാലപ്പണി വേണ്ടാ

തൊഴിലുറപ്പ്; പുല്ലുചെത്ത്, കരിയിലനീക്കൽ, കൈയാലപ്പണി വേണ്ടാ.

തിരുവനന്തപുരം:തൊഴിലുറപ്പിൽ ഭൂവികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കുമ്പോൾ പതിവാക്കിയ പുല്ലുചെത്ത്, കരിയിലനീക്കൽ, കൈയാല നന്നാക്കൽ എന്നിവ അനുവദിക്കില്ല. ഇതുവരെ നടത്തിവന്നതിൽ സമൂലമാറ്റം വേണമെന്നാണ് സർക്കാർ നിർദേശം.

കൃഷിക്ക് ഉപയോഗിക്കാൻ കഴിയാത്ത സ്ഥലങ്ങളെ കാർഷികവൃത്തിക്ക് ഉപയുക്തമാക്കുകയും ഇതനുസരിച്ചുള്ള ലേബർ ബജറ്റും ജോലികളുടെ പട്ടികയും തയ്യാറാക്കാനാണ് തദ്ദേശവകുപ്പിന്റെ നിർദേശം. പുല്ലും കല്ലും നീക്കുന്നതോ ആവർത്തനസ്വഭാവമുള്ളതോ ആയവ ഏറ്റെടുക്കരുത്. അളന്നുതിട്ടപ്പെടുത്താൻ കഴിയാത്തതും പ്രകടമാവാത്തതുമായ ജോലികളും പാടില്ല.

സ്വകാര്യഭൂമിയിൽ ആവർത്തനസ്വഭാവമുള്ളതും നിയമവിരുദ്ധവുമായവയ്ക്ക് അനുമതിനൽകിയാൽ ഉദ്യോഗസ്ഥർ കുടുങ്ങും. സാധാരണപ്രവൃത്തികളിൽനിന്ന് മെച്ചപ്പെട്ട സംയോജിത പ്രകൃതിപരിപാലനജോലികൾ ഏറ്റെടുക്കണം. സ്വകാര്യ ആസ്തികളുടെ പുനരുദ്ധാരണം പാടില്ല.

ഗ്രാമസഭകൾ അംഗീകരിച്ച ജോലികളായിരിക്കണം ചെയ്യേണ്ടത്. പ്രവൃത്തികളിൽ രണ്ടുവർഷത്തേക്ക് ആവശ്യമായവയുടെ പട്ടിക തയ്യാറാക്കണം. പ്രളയത്തിലുണ്ടായ നഷ്ടം പരിഹരിക്കാൻ മുൻഗണന നൽകണം. ഭരണ-സാങ്കേതിക അനുമതി ഓൺലൈനായി നൽകും.

 

പ്രകൃതിദുരന്തപ്രതിരോധ തയ്യാറെടുപ്പുകൾ മെച്ചപ്പെടുത്തുന്ന ജോലി, ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളെ റോഡുശൃംഖലയുമായി ബന്ധപ്പെടുത്തുക, കൊടുങ്കാറ്റ് ബാധിതർക്കുള്ള അഭയകേന്ദ്രങ്ങൾ, അങ്കണവാടികൾ, ഗ്രാമീണചന്തകൾ, ഭക്ഷ്യധാന്യസംഭരണകേന്ദ്രങ്ങൾ എന്നിവയ്ക്ക് കെട്ടിടനിർമാണം, ക്രിമറ്റോറിയം നിർമാണം തുടങ്ങിയവ നടത്താം.

മൊത്തം ചെലവിന്റെ 60 ശതമാനമെങ്കിലും കാർഷികമേഖലയുമായി ബന്ധപ്പെട്ടതായിരിക്കും. ഡിസംബർ മൂന്നിനുമുമ്പ് ലേബർബജറ്റ് തയ്യാറാക്കി സോഷ്യൽ ഓഡിറ്റിൽ കണ്ടെത്തിയ ന്യൂനതകൾ പരിഹരിക്കണം.

ഇവർക്ക് മുൻഗണന

പട്ടികജാതി-വർഗം, നാടോടികളായ ആദിവാസികൾ, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ, സ്ത്രീകൾ ഗൃഹനാഥകളായ കുടുംബങ്ങൾ, ശാരീരിക പരിമിതിയുള്ള ഗൃഹനാഥർ, ഭൂപരിഷ്കരണത്തിന്റെയും പ്രധാനമന്ത്രി ആവാസ് യോജനയുടെയും ഗുണഭോക്താക്കൾ, പരമ്പരാഗത വനവാസികൾ. ഇക്കൂട്ടത്തിലുള്ളവരുടെ കുടുംബങ്ങളിൽ ഒരാളെങ്കിലും തൊഴിൽകാർഡ് എടുക്കണം.