കോവിഡ് രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ പ്ലാസ്മദാനം നടത്തി ദമ്പതികള്‍

മലപ്പുറം: കോവിഡാണോ, ബി പോസിറ്റീവ് എന്ന് പറയാനാണ് കോട്ടക്കല്‍ സ്വദേശി സുമേഷിന് ഇഷ്ടം. ജീവിതത്തില്‍ ഒരിക്കലെങ്കിലും രക്തദാനം നടത്താന്‍ അവസരം കിട്ടാത്ത സുമേഷിന് കോവിഡ് മുക്തിക്ക് ശേഷമാണ് തന്റെ രക്തത്തിനും ഇത്രയേറെ വിലയുണ്ടെന്നത് തിരിച്ചറിയാനായത്. കോവിഡ് ബാധിച്ച് കഷ്ടതയനുഭവിക്കുന്നവരെ തിരികെ ജീവിതത്തിലേക്കെത്തുന്നതില്‍ പ്ലാസ്മ ദാനത്തിലൂടെ പങ്കാളികളായതിന്റെ ആത്മ നിര്‍വൃതിയിലാണിന്ന് സുമേഷും ഭാര്യ കാര്‍ത്തികയും.

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയുടെയും ജില്ലാ ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ കോട്ടക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പ്ലാസ്മദാന ക്യാമ്പിലെത്തിയാണ് സുമേഷും ഭാര്യ കാര്‍ത്തികയും ആ ചരിത്ര നിമിഷത്തിന് സാക്ഷിയായത്. ദാതാക്കള്‍ ഏറെയുള്ള രക്ത ഗ്രൂപ്പായ ബി പോസിറ്റീവാണ് സുമേഷിനുള്ളത്. അതിനാല്‍ തന്നെ പലപ്പോഴും രക്തം ദാനം ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടും നടക്കാതെ പോവുകയായിരുന്നു. എന്നാല്‍ രക്തദാനത്തിനും മുമ്പെ പ്ലാസ്മ ദാനം ചെയ്യണമെന്നതായിരുന്നിരിക്കണം സുമേഷിന്റെ നിയോഗം.

 

സുമേഷിന് രണ്ട് മാസം മുമ്പാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. വൈകാതെ ഭാര്യയും കോവിഡ് ബാധിതയായി. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി ഇരുവരും വീട്ടിലേക്ക് മടങ്ങി. കോവിഡ് മുക്തരായവരുടെ രക്തത്തില്‍ നിന്നെടുക്കുന്ന പ്ലാസ്മയിലൂടെ കോവിഡ് രോഗം ഭേദമാക്കാമെന്ന് സുമേഷ് അറിഞ്ഞിരുന്നെങ്കിലും ജോലിത്തിരക്കുകള്‍ക്കിടയില്‍ മഞ്ചേരിയില്‍ പോയി പ്ലാസ്മദാനം നടത്താനായിരുന്നില്ല. അങ്ങനെയിരിക്കെയാണ് കോട്ടക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്ലാസ്മദാന ക്യാമ്പ് നടക്കുന്നതറിയുന്നത്. പിന്നെ ഒന്നും നോക്കിയില്ല ഭാര്യയൊടൊപ്പം സുമേഷ് കോട്ടക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി പ്ലാസ്മ നല്‍കി ആ വലിയ ദൗത്യത്തില്‍ പങ്കാളികളായി. കോട്ടക്കലിലെ ആദ്യ ക്യാമ്പിലെ 52 പേരില്‍ ഒരാളായി സുമേഷും തന്റെ രക്തം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി മാതൃകയായിരിക്കുകയാണ്.