പരീക്ഷകൾ നടത്താൻ തീരുമാനിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയും ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളും നടത്താൻ തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മാർച്ച് 17 മുതൽ 30 വരെയാണ് പരീക്ഷകൾ നടത്തുക. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 10, 12 ക്ലാസുകളിലെ പൊതു പരീക്ഷകൾക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടൻ നടത്തും. പൊതു പരീക്ഷയുടെ ഭാഗമായുള്ള പ്രാക്‌ടിക്കൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കുള്ള ക്ലാസുകൾ ജനുവരി ഒന്ന് മുതൽ ആരംഭിക്കും. ജൂൺ ഒന്ന് മുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസുകളുടെ റിവിഷനും സംശയ ദൂരീകരണവും ജനുവരി ഒന്ന് മുതൽ സ്‌കൂൾ തലത്തിൽ നടത്തുന്നതിന് ക്രമീകരണം ഉണ്ടാകും. വിദ്യാർഥികളുടെ മാനസിക സംഘർഷം ഒഴിവാക്കുന്നതിനുള്ള കൗൺസിലിങ്ങും സ്‌കൂൾ തലത്തിൽ നടത്തും. ഇതിനുവേണ്ടി 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി രക്ഷകർത്താക്കളുടെ സമ്മതത്തോടെ സ്‌കൂളിൽ പോകാം. നിലവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇക്കാര്യങ്ങൾ നിർവഹിക്കും. സ്‌കൂൾ, ഹയർ സെക്കൻഡറി തലത്തിൽ കൊവിഡ് പശ്ചാത്തലത്തിൽ ജൂൺ ഒന്ന് മുതൽ ഓൺലൈനായി ക്ലാസുകൾ നടക്കുകയാണ്.

ഇത്‌ ഈ നിലയിൽ തുടരും. കോളജ് തലത്തിൽ അവസാന വർഷ ബിരുദ ക്ലാസുകളും, പിജി ക്ലാസുകളും ജനുവരി ആദ്യം മുതൽ ആരംഭിക്കും. പകുതി വീതം വിദ്യാർഥികളെ വച്ചാണ് ക്ലാസുകൾ നടത്തുക. ആവശ്യമെങ്കിൽ കാലത്തും ഉച്ചയ്ക്ക് ശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ക്രമീകരിക്കും. കാർഷിക, ഫിഷറീസ് സർവകലാശാലയിലെ വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തി ജനുവരി ആദ്യമാണ് ക്ലാസ് ആരംഭിക്കുക. മെഡിക്കൽ കോളജുകളിൽ രണ്ടാംവർഷം മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം.