മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പാക്കാത്തതിനാലാണ് രാജ്യത്ത് കൊവിഡ് 19 കാട്ടുതീ പോലെ പടരാൻ കാരണം. സുപ്രിംകോടതി.

രാജ്യത്ത് കൊവിഡ് 19 കാട്ടുതീ പോലെ പടരാൻ കാരണം മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പാക്കാത്തതിനാലാണെന്ന് സുപ്രിംകോടതി. കൊവിഡിനെതിരായ പോരാട്ടത്തെ ലോകമഹായുദ്ധമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.
ലോക്ക് ഡൗൺ അല്ലെങ്കിൽ കർഫ്യൂ ഏർപ്പെടുത്താനുളള ഏതുതീരുമാനവും വളരെ മുമ്പേ തന്നെ പ്രഖ്യാപിക്കണം. എങ്കിൽ മാത്രമേ ജനങ്ങൾക്ക് അത് നേരത്തേ അറിയാനും അവരുടെ ഉപജീവനത്തിനുവേണ്ട കാര്യങ്ങൾ തയാറാക്കാനും കഴിയൂ ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഈ മഹാമാരിക്കാലത്ത് എല്ലാ സംസ്ഥാനങ്ങളും ജാഗ്രതയോടെ കേന്ദ്രവുമായി യോജിച്ച് പ്രവർത്തിക്കണം. അവസരത്തിന് അനുസരിച്ച് ഉയരാനുളള സമയമാണിത്. പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമായിരിക്കണം ആദ്യ പരിഗണന നൽകേണ്ടത്. രാജ്യത്തൊട്ടാകെ കൊവിഡ് 19 മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിനുളള നിർദേശങ്ങളും കോടതി അംഗീകരിച്ചു.