സ്വര്‍ണം കടത്തിയതില്‍ ശിവശങ്കറിന്റെ പങ്കിന് തെളിവുണ്ടെന്ന് കോടതി

കേസിലെ മറ്റുപ്രതികളായ സരിത്തും സ്വപ്നയുമാണ് രഹസ്യമൊഴി നല്‍കിയത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. സ്വര്‍ണം കടത്തിയതില്‍ ശിവശങ്കറിന്റെ പങ്കിന് തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. എറണാകുളം സാമ്പത്തിക കുറ്റവിചാരണാ കോടതിയാണ് ഇതിന്റെ അടിസ്ഥാനത്തില്‍ ജാമ്യാപേക്ഷ തള്ളിയത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. മറ്റ് പ്രതികളുടെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്ന വാദം നിലനില്‍ക്കില്ല. മറ്റ് തെളിവുകളുമുണ്ട്. അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലന്ന് വ്യക്തമായതായും കോടതി പറഞ്ഞു. ശിവശങ്കറിനെതിരെ കൂട്ടുപ്രതികളുടെ ശക്തമായ മൊഴിയുണ്ട്. കേസില്‍ ഉന്നത വ്യക്തികള്‍ക്ക് പങ്കുണ്ടെന്ന് മൊഴികള്‍ വ്യക്തമാക്കുന്നെന്നും കോടതി നിരീക്ഷിച്ചു. കേസിലെ മറ്റുപ്രതികളായ സരിത്തും സ്വപ്നയുമാണ് രഹസ്യമൊഴി നല്‍കിയത്.

കേസില്‍ തനിക്ക് പങ്കില്ലെന്നും അക്കാര്യത്തില്‍ കസ്റ്റംസിന് തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം.