യുഡിഎഫിന്റേയും എസ്ഡിപിഐയുടേയും വോട്ട് കിട്ടിയ നാല് സിപിഎം പ്രസിഡന്റുമാർ തിരഞ്ഞെടുത്ത് മിനുട്ടുകൾക്കുള്ളിൽ രാജിവെച്ചു.

തൃശൂർ: പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റേയും എസ്ഡിപിഐയുടേയും വോട്ട് കിട്ടിയ നാല് സിപിഎം പ്രസിഡന്റുമാർ തിരഞ്ഞെടുത്ത് മിനുട്ടുകൾക്കുള്ളിൽ രാജിവെച്ചു.

തൃശൂർ അവിണിശ്ശേരിയിലും ആലപ്പുഴ തിരുവൻവണ്ടൂരിലുമാണ് യുഡിഎഫ് വോട്ടുകൾ കിട്ടിയതിനു പിന്നാലെ എൽഡിഎഫ് പ്രസിഡന്റുമാർ രാജിവെച്ചത്.

അവിണിശ്ശേരിയിൽ ബിജെപി-6, എൽഡിഎഫ്-5, യുഡിഎഫ് 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫ് പിന്തുണ കൂടി നേടി എട്ട് വോട്ടുകളോടെ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചു. എന്നാൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എ.ആർ രാജു ഉടൻ രാജിവെയ്ക്കുകയായിരുന്നു. അതേസമയം ബിജെപിയെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എൽഡിഎഫ് പ്രസിഡന്റിന്റെ രാജിയെന്ന് യുഡിഎഫ് ആരോപിച്ചു. എൽഡിഎഫ് പ്രസിഡന്റ് യുഡിഎഫിന്റെ പിന്തുണ തള്ളിയതോടെ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്ത് ബിജെപി ഭരണമുറപ്പിച്ചു. നേരത്തേ ബിജെപിക്കായിരുന്നു ഇവിടെ ഭരണം.

തിരുവൻവണ്ടൂരിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നെങ്കിലും എൽഡിഎഫ് ആയിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. എന്നാൽ യുഡിഎഫ് പിന്തുണ വേണ്ടെന്ന നിലപാടെടുത്ത് എൽഡിഎഫ് നോമിനി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.

പത്തനംതിട്ട കോട്ടാങ്ങലിലും എസ്ഡിപിഐ പിന്തുണ നേടി പ്രസിഡന്റായി വിജയിച്ച സിപിഎം പ്രതിനിധി ഉടൻ രാജിവെച്ചു. എൽഡിഎഫ്-5, ബിജെപി-5, യുഡിഎഫ്-2, എസ്ഡിപിഐ-1 എന്നിങ്ങനെയായിരുന്നു കോട്ടാങ്ങലിൽ കക്ഷിനില. എസ്ഡിപിഐ പിന്തുണ തള്ളിക്കൊണ്ടാണ് സിപിഎമ്മിന്റെ ബിനു ജോസഫ് രാജിവെച്ചത്.

തിരുവനന്തപുരം പാങ്ങോടും എസ്ഡിപിഐ പിന്തുണ ലഭിച്ച എൽഡിഎഫ് പ്രസിഡന്റ് മിനുട്ടുകൾക്കുള്ളിൽ രാജിവെച്ചു.