ഖത്തറിന് എതിരായ ഉപരോധം നാല് രാജ്യങ്ങള്‍ പിന്‍വലിച്ചു

റിയാദ്: ഖത്തറിനെതിരേ സൗദി അടക്കം നാല് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചു. ഐക്യവും കെട്ടുറപ്പും ശക്തമാക്കി അൽ ഉല കരാറിൽ ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങൾ ഒപ്പുവെച്ചു. ഇതോടെ മൂന്നര വർഷം നീണ്ട പ്രതിസന്ധിക്കാണ് വിരമാമായിരിക്കുന്നത്. ഖത്തറിന് മേൽ ഏർപ്പെടുത്തിയിരുന്ന എല്ലാ ഉപരോധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് സൗദി അറേബ്യയിലെ അൽ ഉലയിൽ നടന്ന ഗൾഫ് ഉച്ചകോടിയിൽ സൗദി വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു.

 

നേരത്തെ സൗദി അറേബ്യ ഖത്തറിന് മേൽ ഏർപ്പെടുത്തിയിരുന്ന അതിർത്തികളിലെ ഉപരോധം നീക്കിയിരുന്നു. മൂന്നര വർഷത്തെ ഭിന്നതകൾ പരിഹരിച്ചുകൊണ്ടാണ് ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകൾ തുറക്കാൻ സൗദി അറേബ്യ തീരുമാനിച്ചത്. ഇന്നലെ കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ചർച്ചകൾക്കായി റിയാദിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനിയെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആലിംഗനത്തോടെയാണ് സ്വീകരിച്ചത്. തർക്കം തീർക്കാൻ മധ്യസ്ഥ ഇടപെടലുകൾ നടത്തിയ അമേരിക്കയ്ക്കും കുവൈത്തിനും സൗദി കിരീടാവകാശി നന്ദി പറഞ്ഞു.

2017 ജൂൺ 5നാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്.