കലാകാരനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമം.

എടപ്പാൾ: പരിചയമില്ലാത്ത നമ്പറില്‍ നിന്ന് യുവതി വിവസ്ത്രയായി വീഡിയോകോള്‍ ചെയ്ത് കലാകാരനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമം. സിനിമാ കലാ സംവിധായകന്റെ പരാതിയില്‍ ചങ്ങരംകുളം പോലീസ് കേസെടുത്തു.

സിനിമാരംഗത്തും സാംസ്‌കാരിക രംഗത്തും പ്രശസ്തനായ ചങ്ങരംകുളം സ്വദേശിയായ യുവകലാകാരനെയാണ് വീഡിയോകോള്‍ ചെയ്ത് ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചത്. പരിചയമില്ലാത്ത നമ്പറില്‍ നിന്ന് എത്തിയ വീഡിയോ കോള്‍ എടുത്തതോടെ യുവതി വസ്ത്രം അഴിച്ച് വെച്ച് യുവാവിനോട് ചാറ്റിങിന് ശ്രമിച്ചെങ്കിലും പന്തികേട് തോന്നിയ യുവാവ് പെട്ടെന്ന് കോള്‍ കട്ടാക്കി.

 

Changaramkulam police station

തൊട്ടു പിന്നാലെ താങ്കളുടെ വീഡിയോ ചാറ്റ് റെക്കോര്‍ഡ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും 5000 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ട് മെസേജ് അയക്കുകയുമായിരുന്നെന്നാണ് സിനിമാ കലാ സംവിധായകന്‍ കൂടിയായ ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശി പറയുന്നത്. തുടര്‍ന്ന് അദ്ദേഹം ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കി. കേസെടുത്ത പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. കലാരംഗത്തും മറ്റു സാംസ്‌കാരിക മേഖലയിലും

പ്രവര്‍ത്തിക്കുന്ന ഉന്നത വ്യക്തിത്വമുള്ളവരെ കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നാണ് വിവരം. പലരും നാണക്കേടും മാനഹാനിയും ഭയന്നാണ് പരാതി നല്‍കാനോ ഇത്തരക്കാര്‍ക്കെതിരെ നിയമനടപടികളിലേക്ക് നീങ്ങാനോ ശ്രമിക്കാത്തത്. മൗനം പാലിക്കുന്നത് ഇവര്‍ക്ക് തണലാവുന്നുണ്ടെന്നും സോഷ്യൽ മീഡിയ ഉയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും യുവകലാകാരന്‍ പറഞ്ഞു.