രാജ്യം 72ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ നിറവിൽ

കോവിഡ് പശ്ചാത്തലത്തിൽ രാവിലെ 9.30നാണ് ആഘോഷങ്ങൾ തുടങ്ങുക. കർഷകർ പ്രതിഷേധ സൂചകമായി ട്രാക്ടര്‍ പരേഡ് നടത്തുന്നത് കൂടി പരിഗണിച്ച് കനത്ത സുരക്ഷയിലാണ് ആഘോഷ പരിപാടികൾ

ന്യൂഡൽഹി:  രാജ്യം എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷത്തിന്‍റെ നിറവിൽ. കോവിഡ് പശ്ചാത്തലത്തിൽ രാവിലെ 9.30നാണ് ആഘോഷങ്ങൾ തുടങ്ങുക. കർഷകർ പ്രതിഷേധ സൂചകമായി ട്രാക്ടര്‍ പരേഡ് നടത്തുന്നത് കൂടി പരിഗണിച്ച് കനത്ത സുരക്ഷയിലാണ് ആഘോഷ പരിപാടികൾ.

 

രാജ്യത്തെ സൈനീക ശക്തിയും പൈതൃകവും വിളംബരം ചെയ്യുന്ന പരിപാടികളാണ് റിപ്പബ്ലിക്ക് ദിന പരേഡിൽ അരങ്ങേറുക. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 9:35ന് വാർ മെമ്മോറിയലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിക്കും. രാജ്പഥിലെ വേദിയിൽ രാഷ്ട്രപതി പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും .

സൈനിക കരുത്ത് പ്രകടനമാക്കുന്ന സേനാ വിഭാഗങ്ങളുടെ പരേഡ്, കലാ സാംസ്കാരിക പരിപാടികൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവയാണ് പരേഡിന്‍റെ മുഖ്യ ആകർഷണം. പ്രത്യേക സാഹചര്യം പരിഗണിച്ച് പരേഡിന്‍റെ ദൂരവും സമയവും കുറച്ചിട്ടുണ്ട്. സാധാരണ 8.2 കിലോമീറ്റർ ഉണ്ടാകുന്ന പരേഡ് ഇത്തവണ 3.3 കിലോമീറ്റർ മാത്രം താണ്ടി ഇന്ത്യ ഗേറ്റിൽ അവസാനിക്കും.