യുവതിയുൾപ്പെടെ മൂന്നു പേരെ ലക്ഷങ്ങൾ വില വരുന്ന മാരക ലഹരിമരുന്നുകളുമായി പിടികൂടി.

കൊച്ചി: സിറ്റി ഡാൻസാഫും, സെൻട്രൽ പോലീസും ചേർന്ന് എറണാകുളം സൗത്ത് ഭാഗങ്ങളിൽ നടത്തിയ രഹസ്യ പരിശോധനയിൽ ഒരു യുവതിയുൾപ്പെടെ മൂന്നു പേരെ ലക്ഷങ്ങൾ വില വരുന്ന MDMA, ഹാഷിഷ് ഓയിൽ, കഞ്ചാവ് മുതലായ മാരക ലഹരിമരുന്നുകളുമായി പിടികൂടി.

 

കാസർഗോഡ്,വടക്കേപ്പുറം, പടന്ന, നഫീസത്ത് വില്ലയിൽ സമീർ വി.കെ(35), കോതമംഗലം, നെല്ലിമറ്റം, മുളമ്പായിൽ വീട്ടിൽ അജ്മൽ റസാഖ് (32), വൈപ്പിൻ, ഞാറക്കൽ, പെരുമ്പിള്ളി, ചേലാട്ടു വീട്ടിൽ, ആര്യ ചേലാട്ട് (23) എന്നിവരെയാണ് പിടികൂടിയത്.ഇവരിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന 46 ഗ്രാം സിന്തറ്റിക് ഡ്രഗ്സായ MDMA യും ‚1.280 കിലോഗ്രാം ഹാഷിഷ് ഓയിലും, 340 ഗ്രാം ഗഞ്ചാവും കണ്ടെടുത്തു.

കാസർഗോഡുകാരനായ സമീർ വർഷങ്ങളായി മലേഷ്യയിൽ ജോലി ചെയ്തതിന് ശേഷം നാട്ടിൽ തിരിച്ചെത്തി കൊച്ചിയിൽ ഹോട്ടൽ, സ്റ്റേഷനറി കടകൾ നടത്തുന്നയാളാണ്.ഇതിൻ്റെ മറവിലാണ് ബാംഗ്ലൂരിൽ നിന്നും, ഗോവയിൽ നിന്നും നേരിട്ട് കൊണ്ടുവരുന്ന ലഹരിമരുന്നുകൾ ഇയാൾ വിറ്റഴിക്കുന്നത്. ഒരുഗ്രാം MDMA അയ്യായിരം മുതൽ ആറായിരം രൂപയും, ഹാഷിഷ് ഓയിൽ 3 മില്ലിഗ്രാമിന് ആയിരം മുതൽ രണ്ടായിരം രൂപ വരെയുമാണ് ഇവർ വില്പന നടത്തുന്നത്.ഈ പ്രദേശത്ത് വലിയൊരു സൗഹൃദവലയം ഇയാൾക്ക് സഹായത്തിനായുണ്ട്. ക്വട്ടേഷൻ സംഘങ്ങളിലെ ആളുകളും രക്ഷയ്ക്കായി കൂടെയുണ്ട്.

ഡപ്യൂട്ടി കമ്മീഷണർ ഐശ്വര്യ ഡോംഗ്രേ IPS ൻ്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക്ക് അസിസ്റ്റൻ്റ് കമ്മീഷണർ ബിജി ജോർജ്ജ്, സെൻട്രൽ ഇൻസ്പെക്ടർ വിജയ് ശങ്കർ, ഡാൻസാഫ് SI ജോസഫ് സാജൻ, സെൻട്രൽ SI തോമസ്, K.X, വിദ്യ.V, ആനി S.P, ASI. മണി Scpo. മനോജ്, ഡാൻസാഫിലെയും, എസ്.ഒ.ജി യിലേയും പോലീസുകാരും ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. സെൻട്രൽ പോലീസ് സ്റ്റേഷനിൽ എഫ്‌ ഐ‌ ആർ രജിസ്റ്റർ ചെയ്ത് മയക്കുമരുന്ന് വസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് കമ്മീഷണർ അറിയിച്ചു.