കായിക അടിസ്ഥാന സൗകര്യ വികസനത്തിന് കേരളം നടത്തുന്ന കുതിപ്പിന് തെളിവാണ് എടപ്പാള്‍ മിനി സ്റ്റേഡിയം: -മന്ത്രി ഇ.പി ജയരാജന്‍

എടപ്പാള്‍ മിനി സ്റ്റേഡിയവും ഇന്‍ഡോര്‍ സ്റ്റേഡിയവും നാടിന് സമര്‍പ്പിച്ചു

എടപ്പാൾ: കായിക മേഖലയുടെ നാഴികക്കല്ലായ എടപ്പാള്‍ മിനി സ്റ്റേഡിയവും ഇന്‍ഡോര്‍ സ്റ്റേഡിയവും കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ നാടിന് സമര്‍പ്പിച്ചു. കായിക അടിസ്ഥാന സൗകര്യ വികസനത്തിന് കേരളം നടത്തുന്ന കുതിപ്പിന് തെളിവാണ് എടപ്പാള്‍ മിനി സ്റ്റേഡിയമെന്നും മുന്‍കാലങ്ങളില്‍ സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന മാറ്റങ്ങളാണ് കളിക്കളങ്ങളുടെ കാര്യത്തില്‍ സംസ്ഥാനമാകെ യാഥാര്‍ത്ഥ്യമാകുന്നതെന്നും ചടങ്ങില്‍ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. അന്തര്‍ദേശീയ മത്സരങ്ങള്‍ നടത്താന്‍ ഉന്നത നിലവാരമുള്ള കളിക്കളങ്ങളാണ് സംസ്ഥാനത്ത് ഒരുക്കുന്നത്. കളികളെയും കായിക താരങ്ങളെയും ഏറെ പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതില്‍ മലപ്പുറം ജില്ല മുന്നിലാണ്. സംസ്ഥാനത്ത് ഫുട്‌ബോള്‍ പോലുള്ള കായിക വിനോദങ്ങള്‍ക്ക് വേരോട്ടം ഉണ്ടാക്കുന്നതില്‍ മലപ്പുറം ജില്ലയുടെ വലിയ പങ്കാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് കിഫ്ബി പദ്ധതിയുള്‍പ്പെടുത്തി നിര്‍മിച്ച മൂന്നാമത്തെ സ്റ്റേഡിയമാണിതെന്നും മന്ത്രി പറഞ്ഞു.

എടപ്പാളുകാരുടെ സ്വപ്ന പദ്ധതി സഫലമാകുന്ന നിമിഷമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീല്‍ പറഞ്ഞു. സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ തിരിച്ചു വരികയാണെന്നും കുട്ടികളെ കൊണ്ട് വീര്‍പ്പുമുട്ടുന്ന തലത്തിലേക്ക് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അറിയപ്പെടുമെന്നും മന്ത്രി പറഞ്ഞു. മികച്ച അധ്യാപകരുടെ സേവനവും മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളാല്‍ സമ്പന്നവും സമൃദ്ധവുമാണ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍. സ്റ്റേഡിയം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അധ്യാപകരും സ്‌പോര്‍ട്‌സ് കൗണ്‍സിലും പ്രാദേശിക ക്ലബുകളും ചേര്‍ന്ന് രൂപികരിക്കും. വിദ്യാര്‍ഥികള്‍ക്ക് സ്റ്റേഡിയത്തിന്റെ പ്രയോജനം പൂര്‍ണമായും ലഭിക്കുമെന്നും വിദ്യാലയത്തില്‍ മികച്ച രീതിയില്‍ ഉദ്യാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മുന്‍വശത്ത് ഇന്റര്‍ലോക്ക് വിരിക്കും. സമീപത്തെ റോഡ് നവീകരിക്കും. സ്‌കൂളില്‍ കായിക പദ്ധതിക്കായി 6.82 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 5.78 കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ബാക്കി തുകയ്ക്ക് സ്‌കൂളില്‍ സ്വിമ്മിങ് പൂള്‍ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പദ്ധതികളുടെ ശിലഫലകം മന്ത്രി ഡോ.കെ.ടി ജലീല്‍ അനാച്ഛാദനം ചെയ്തു. ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ആദ്യ കിക്കോഫും മന്ത്രി നിര്‍വഹിച്ചു.

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.82 കോടി രൂപയോളം ചെലവഴിച്ചാണ് ഉന്നത നിലവാരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ മിനി സ്റ്റേഡിയവും ഇന്‍ഡോര്‍ സ്‌റ്റേഡിയവും നിര്‍മാണം പൂര്‍ത്തിയാക്കിയത്. എടപ്പാള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 5.87 ഏക്കര്‍ ഭൂമിയിലാണ് മിനിസ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. ഫ്‌ളെഡ് ലൈറ്റ്, നാച്ചുറല്‍ ടര്‍ഫ്, ഓട്ടോമാറ്റഡ് സ്പ്രിംഗ്ലര്‍ സിസ്റ്റത്തോട് കൂടിയ ഫിഫ അംഗീകൃത ഇലവന്‍സ് ഫുഡ്‌ബോള്‍ കോര്‍ട്ട്, നാല് ബാഡ്മിന്റണ്‍ കോര്‍ട്ടോടുകൂടിയ ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവക്ക് പുറമേ കളിക്കാര്‍ക്കുള്ള മുറികള്‍, മെഡിക്കല്‍ റൂം, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ റൂം, മീഡിയ റൂം, സ്റ്റോര്‍ റൂം, ലേഡീസ് ആന്‍ഡ് ജെന്റ്‌സ് ടോയ്‌ലറ്റ് റൂം എന്നീ സൗകര്യങ്ങളോടു കൂടിയ എമിനിറ്റി സെന്ററും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കായിക യുവജന കാര്യാലയം അഡീഷണല്‍ ഡയറക്ടര്‍ ബി.അജിത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കഴുങ്കില്‍ മജീദ്, സി.വി.സുബൈദ, അസ്‌ലം.കെ.തിരുത്തി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ: പി.പി.മോഹന്‍ദാസ്, ആരിഫ നാസര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ.ശ്രീകുമാര്‍, വാര്‍ഡ് അംഗം യു.പി. പുരുഷോത്തമന്‍, പി.ടി.എ പ്രസിഡന്റ്് റഫീഖ്, എടപ്പാള്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ സി.സതീശന്‍ എന്നിവര്‍ സംസാരിച്ചു.