Main Banner

ADGP എസ് ശ്രീജിത്തിന് കുരുക്ക്; അഞ്ച് ഇടപാടുകളില്‍ അഴിമതിയെന്ന പരാതിയില്‍ പുതിയ അന്വേഷണം

തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിന് കുരുക്ക് മുറുകുന്നു. ശ്രീജിത് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരിക്കെ നടത്തിയത് അടക്കം അഞ്ച് ഇടപാടുകളില്‍ അഴിമതി നടന്നെന്ന പരാതിയില്‍ പുതിയ അന്വേഷണത്തിനൊരുങ്ങുകയാണ്. എഡിജിപി എം ആര്‍ അജിത് കുമാര്‍ സസ്പെന്‍ഷനിലായ ഒഴിവില്‍ ഡിജിപി റാങ്കിലേക്ക് എസ് ശ്രീജിത്ത് എത്തുമെന്ന റിപ്പോർട്ടുകള്‍ക്കിടെയാണ് പുതിയ അന്വേഷണം ആരംഭിക്കുന്നത്. ഇതേ പരാതികളില്‍ ശ്രീജിത്തിന് ക്ലീന്‍ചിറ്റ് നല്‍കിയ ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുടെ നടപടി ഹൈക്കോടതി കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. പരാതിയില്‍ ആഭ്യന്തര സെക്രട്ടറി മൂന്നാഴ്ചക്കകം നടപടികള്‍ പൂര്‍ത്തിയാക്കണം എന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

1 st paragraph

അനുമതിയില്ലാതെയുള്ള വിദേശയാത്രകള്‍, യൂണിഫോമില്‍ യുഎഇയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ നടത്തിയെന്നാരോപിക്കുന്ന അഴിമതികള്‍, ലാസ്റ്റ് ബെഞ്ച് എന്ന പേരില്‍ ആരംഭിച്ച ഗാനമേള ട്രൂപ്പിനായി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തു, ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള അടുപ്പം എന്നിവയിലാണ് അന്വേഷണം. എഡിജിപി ആസ്ഥാനത്തെത്തി എസ് ശ്രീജിത്തിനെ ഉണ്ണികൃഷ്ണന്‍ പോറ്റി ഷാള്‍ അണിയിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു.

കഴിഞ്ഞദിവസമായിരുന്നു പരാതിയില്‍ എസ് ശ്രീജിത്തിന് ക്ലീന്‍ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കിയത്. ശ്രീജിത്തിനെതിരായ പരാതികള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ദിപിന്‍ എടവന നല്‍കിയ പരാതികളായിരുന്നു കേസിന് ആധാരം. ദിപിന്‍ എടവനയെ വീണ്ടും കേട്ട് പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

2nd paragraph

ശ്രീജിത്തിനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിംഗ് നടത്തിയത് തെറ്റാണ്, സംയുക്ത ഹിയറിംഗ് നിതീയുക്ത രീതിയല്ല, പരാതിക്കാരന് പല കാര്യങ്ങളും ഹിയറിംഗ് അതോറിറ്റിയോട് പറയാനുണ്ടാവും, അതില്‍ എഡിജിപി എസ് ശ്രീജിത്തിനെതിരായ തെളിവുകള്‍ ഉണ്ടാവും, ഉന്നത സ്വാധീനമുള്ള എഡിജിപി എസ് ശ്രീജിത്തിന് പരാതിക്കാരന്‍ നല്‍കുന്ന തെളിവുകള്‍ വേഗം ഇല്ലാതാക്കാന്‍ കഴിയും, ഹര്‍ജിക്കാരനെ ബിശ്വനാഥ് സിന്‍ഹ സങ്കടകരമായ സാഹചര്യത്തിലാക്കി, പരാതിക്കാരനായ ദിപിന്‍ ഇടവനയ്ക്ക് ശരിയായ അവസരം ബിശ്വനാഥ് സിന്‍ഹ നല്‍കിയില്ല, മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് ഉയര്‍ന്ന അച്ചടക്കവും നീതിപൂര്‍വ്വമായ പെരുമാറ്റവും പ്രതീക്ഷിക്കുന്നു എന്നിങ്ങനെയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. തുടര്‍ന്നാണ് എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണ വ്യാജമെന്ന റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കിയത്. റിപ്പോര്‍ട്ടില്‍ തീയതി പോലും കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും വിശ്വാസ്യതയില്ലെന്നും നിരീക്ഷിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി.