ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ഉൾപ്പെടെ ഒൻപത് പേർക്ക് സസ്പെൻഷൻ.

നിയമ വിരുദ്ധ പ്രവൃത്തികൾ കണ്ടുപിടിക്കുമെന്ന് വ്യക്തമായതോടെ വിവാദ ഫയലുകൾ ബോധപൂർവ്വം നശിപ്പിക്കുകയാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

മലപ്പുറം: എടക്കര ഗ്രാമപഞ്ചായത്തിൽ കെട്ടിട നിർമ്മാണത്തിന്റെ മറവിൽ വ്യാപക ക്രമക്കേട്. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ഉൾപ്പെടെ ഒൻപത് പേർക്ക് സസ്പെൻഷൻ. 9 പേരിൽ ഒരാൾ കരാർ ജീവനക്കാരനാണ് ഇയാളെ പിരിച്ചുവിടാനും വിജിലൻസ് അന്വേഷണത്തിനും തദ്ദേശ വകുപ്പ് മന്ത്രി എസി മൊയ്തീൻ ഉത്തരവിട്ടു.

 

പൊതുപ്രവർത്തകർക്കും ഇതിൽ ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടോയെന്ന് അന്വേഷിക്കാനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തു. 2019 മുതലുള്ള കെട്ടിട നിർമ്മാണത്തിൽ ആണ് ക്രമക്കേട് കണ്ടെത്തിയത്. പഞ്ചായത്ത് സെക്രട്ടറിയായിരുന്ന തോമസ് ഉമ്മന്‍ ഇപ്പോള്‍ പുളിക്കല്‍ പഞ്ചായത്തിലാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹത്തിന് പുറമെ എടക്കര പഞ്ചായത്ത് സെക്രട്ടറി രതീ ദേവി എംഎം, ഹെഡ് ക്ലാര്‍ക്ക് സിജെ ജോസ്, അസി. സെക്രട്ടറി മുരളീധരന്‍, സീനിയര്‍ ക്ലാര്‍ക്ക് സുരേഷ് കുമാര്‍, സീനിയര്‍ ക്ലാര്‍ക്ക് സുജേഷ് തോമസ്, ഓഫീസ് അറ്റന്‍ഡന്റ് സീമ എംടി, പാര്‍ട്ട് ടൈം സ്വീപ്പറായിരുന്ന സേതുമാധവന്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. താല്‍ക്കാലിക ജീവനക്കാരനായ സേതുമാധവനെ പിരിച്ചുവിടാനും ഉത്തരവില്‍ പറയുന്നുണ്ട്.

എടക്കര പഞ്ചായത്തിൽ കെട്ടിട നിർമാണ പെർമിറ്റ്, കെട്ടിട നമ്പർ ലൈസൻസ് അനുവദിക്കൽ, ഫയലുകൾ നശിപ്പിക്കൽ എന്നീ ഗുരുതര ക്രമക്കേടിനെ തുടർന്നാണ് നടപടി. സെക്രട്ടറി അറിയാതെ ലൈസൻസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രധാന ഫയലുകൾ ഓഫീസിൽ നിന്ന് നഷ്ടപ്പെട്ടതായും പരിശോധനയിൽ വ്യക്തമായി. സെക്രട്ടറി സ്വന്തം സിജിറ്റൽ സിഗ്നേച്ചർ, ലോഗിൻ ഐഡി, പാസ് വേർഡ് എന്നിവ സുരക്ഷിതമായി സൂക്ഷിക്കാതെ ഓഫീസിലെ ഹെഡ് ക്ലാർക്ക് ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൈമാറിയതോടെയാണ്‌ ഗുരുതരമായ ക്രമക്കേട് ഓഫീസിലെ ഒരു സംഘം ജീവനക്കാർ സംഘടിതമായി നടത്തിയത്. നിയമ വിരുദ്ധ പ്രവൃത്തികൾ കണ്ടുപിടിക്കുമെന്ന് വ്യക്തമായതോടെ വിവാദ ഫയലുകൾ ബോധപൂർവ്വം നശിപ്പിക്കുകയാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.