നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് ആദ്യവാരം

ന്യൂഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് ആദ്യവാരം ഉണ്ടായേക്കും. തിരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണ്ണ യോഗം ചൊവ്വാഴ്ച്ച ഡൽഹിയിൽ യോഗം ചേരും.

 

നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ചിലതിൽ ഏപ്രിൽ ഒന്നാം വാരം ആദ്യഘട്ട വോട്ടെടുപ്പ് നടത്താനാണ് കമ്മിഷൻ ആലോചിക്കുന്നത്. വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ആഴ്ചകൾക്ക് മുമ്പ് വിജ്ഞാപനം ഇറങ്ങിയാൽ മതി. വിജ്ഞാപനത്തിന് നാലോ അഞ്ചോ ദിവസങ്ങൾക്ക് മുമ്പ് തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ മതി. അതിനാൽ ഏപ്രിൽ ഒന്നാം വാരം ആദ്യഘട്ട വോട്ടെടുപ്പ് നടക്കുകയാണെങ്കിൽ തെരെഞ്ഞെടുപ്പ് തീയതിയുടെ പ്രഖ്യാപനം മാർച്ചിന്റെ തുടക്കത്തിൽ നടത്തിയാൽ മതിയെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആദ്യവാരം തമിഴ്നാട്, അസം എന്നിവിടങ്ങളിൽ ചില ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. ഇതിന് ശേഷമേ തെരെഞ്ഞെടുപ്പ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ എന്നാണ് സൂചന.

മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവർ ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന സമ്പൂർണ്ണ കമ്മീഷൻ യോഗത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് തീയതികൾ ഉൾപ്പടെയുള്ള വിഷയങ്ങളിൽ വിവിധ സംസ്ഥാന സർക്കാരുകളും, രാഷ്ട്രീയ പാർട്ടികളും നൽകിയ ശുപാർശകൾ സമ്പൂർണ്ണ കമ്മീഷൻ യോഗം ചർച്ച ചെയ്യും