പിവി അന്‍വര്‍ എംഎല്‍എയെ ചോദ്യം ചെയ്യാനൊരുങ്ങി നാലു കേന്ദ്ര ഏജന്‍സികള്‍.

ആദായനികുതി റിട്ടേണില്‍ 2017-18 വര്‍ഷത്തില്‍ 40,59,083 രൂപയുടെ നഷ്ടം കാണിക്കുമ്പോഴാണ് ആസ്തിയില്‍ 447 ശതമാനത്തിന്റെ വര്‍ധനവുണ്ടായിരിക്കുന്നത്. എം.എല്‍.എയായ ശേഷം ആദ്യ വര്‍ഷത്തില്‍ 2016-17ല്‍ 5937042 രൂപയുടെ വരുമാന നഷ്ടമാണ് കാണിച്ചിരിക്കുന്നത്. അതേസമയം രണ്ടു വര്‍ഷംകൊണ്ട് 19 കോടി രൂപ മുതല്‍മുടക്ക് നടത്തുകയും ചെയ്തു.

മലപ്പുറം: രണ്ടു മാസമായി ആഫ്രിക്കയില്‍ ഖനനം നടത്തുന്ന പിവി അന്‍വര്‍ എംഎല്‍എയെ ചോദ്യം ചെയ്യാനൊരുങ്ങി നാലു കേന്ദ്ര ഏജന്‍സികള്‍. താന്‍ പശ്ചിമാഫ്രിക്കന്‍രാജ്യമായ സിയറാ ലിയോണില്‍ ഖനനം നടത്തുകയാണെന്ന് വ്യക്തമാക്കിയ എംഎല്‍എക്കെതിരെ എന്‍ഐഎ, ആദായനികുതി വകുപ്പ് , എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്, കസ്റ്റംസ് എന്നിവയാണ് പിവി അന്‍വറിനെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുന്നത്. ഡിസംബറില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുപോലും നില്‍ക്കാതെ പിവി അന്‍വര്‍ എംഎല്‍എ വിദേശത്തേക്ക് പോയത്. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലും എംഎല്‍എ പങ്കെടുത്തിരുന്നില്ല. ഇതോടെ നിലമ്പൂരിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡനന്‍റ് എംഎല്‍എയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു

എംഎല്‍എ ഘാനയില്‍ ജയിലിലാണെന്ന അഭ്യൂഹം പരക്കുകയും ചെയ്തു. ഘാന പ്രസിഡന്‍റ് നാന അകഫോ അഡോയുടെ ഫേസ് ബുക്ക് പേജില്‍ പിവി അന്‍വര്‍ എംഎല്‍എയെ വിട്ടുതരണമെന്ന ആവശ്യവുമായി മലയാളികളും കമന്റുകളും ട്രോളുകളും നിറഞ്ഞതും വലിയ ചര്‍ച്ചയായിരുന്നു. ഇതോടെ ഇന്ത്യയുമായി മികച്ച നയതന്ത്രബന്ധമുള്ള ഘാനന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ കേരളത്തിലെ എം.എല്‍.എ തങ്ങളുടെ രാജ്യത്ത് ജയിലില്‍ ഇല്ലെന്നറിച്ചു. വിദേശകാര്യ മന്ത്രാലയും ഈ വിവരം കേരള ചീഫ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതോടെ എംഎല്‍എ സ്വയം എവിടെയെന്ന് വെളിപ്പെടുത്തണമെന്ന കര്‍ക്കശ നിര്‍ദ്ദേശം സര്‍ക്കാരും സിപിഎം നേതൃത്വവും കൈമാറി.

തുടര്‍ന്നാണ് കറുത്ത കണ്ണടയും തൊപ്പിയുമണിഞ്ഞ് കൗബോയ് ലുക്കില്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രത്യക്ഷപ്പെട്ട പിവി അന്‍വര്‍ താന്‍ സിയറ ലിയോണ്‍ എന്ന ആഫ്രിക്കന്‍ രാജ്യത്താണെന്ന് വെളിപ്പെടുത്തിയത്.

കള്ളക്കേസുകള്‍ നല്‍കി നാട്ടിലെ വ്യവസായങ്ങളെല്ലാം പൂട്ടിച്ച് ഒരു രൂപയുടെ വരുമാനമില്ലാതാക്കിയെന്നും ഖനനത്തിനായാണ് ആഫ്രിക്കയിലെത്തിയതെന്നും നൂറു ജോലിക്കാരുമായി ഖനന പ്രവൃത്തിയിലാണെന്നുമാണ് ദൃശ്യങ്ങള്‍ സഹിതം എംഎല്‍എ പറഞ്ഞത്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും സമ്മതവും അനുമതിയും പ്രകാരമാണ് താന്‍ സിയാറാ ലിയോണിലെത്തിയതെന്നും വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. ലേറ്റായാലും ലേറ്റസ്റ്റായി വരുമെന്ന രജനീകാന്ത് ഡയലോഗോടെയുള്ള എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിലെ വെളുപ്പെടുത്തലുകള്‍ തന്നെയാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്. സിയറാ ലിയോണില്‍ പ്രധാന ഖനനം സ്വര്‍ണവും ഡയമണ്ടുമാണ്. സ്വര്‍ണ, ഡയമണ്ട് ഖനനത്തിലാണ് എംഎല്‍എ ഏര്‍പ്പെട്ടിരിക്കുന്നതെങ്കില്‍ അതിന്‍റെ സാമ്പത്തിക ഉറവിടവുമാണ് എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്‍റ്, ആദായനികുതി വകുപ്പ് എന്നിവ അന്വേഷിക്കുന്നത്.

കേരളത്തിലേക്ക് സ്വര്‍ണം കടത്താനായി സ്വരൂപിച്ച റിവേഴ്‌സ് ഹവാലയിലൂടെ ലഭിച്ച പണമാണോ ആഫ്രിക്കയില്‍ ഖനനത്തിന് ഉപയോഗിച്ചതെന്നതറിയാനാണ് കസ്റ്റംസ് നീക്കം. നയതന്ത്രചാനലിലൂടെയുള്ള സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത് എന്നിവവഴി ഇവിടെ നിന്നും പണം ഖനനത്തിനായി കൊണ്ടുപോയിട്ടുണ്ടോ എന്ന വിവരവും ശേഖരിക്കുന്നുണ്ട്. അന്‍വറിന്‍റെ സാമ്പത്തിക സ്രോതസും ഖനനത്തിനുള്ള മുതല്‍മുടക്കടക്കമുള്ള കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. 2016ല്‍ നിലമ്പൂരില്‍ എംഎല്‍എയായി മത്സരിക്കുമ്പോള്‍ 14.38 കോടി (14,38,82,954 )രൂപയുടെ ആസ്തിയാണ് അന്‍വര്‍ കാണിച്ചിരുന്നത്. എംഎല്‍എയായി രണ്ടര വര്‍ഷം പിന്നിട്ട് 2019തില്‍ പൊന്നാനിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോള്‍ അന്‍വറിനും രണ്ടു ഭാര്യമാര്‍ക്കുമായി 65 കോടി (651118685.35)യുടെ സ്വത്താണുള്ളത്. 4.47 മടങ്ങായി 447 ശതമാനത്തിന്റെ വര്‍നവാണ് ഉണ്ടായിരിക്കുന്നത്.

ആദായനികുതി റിട്ടേണില്‍ 2017-18 വര്‍ഷത്തില്‍ 40,59,083 രൂപയുടെ നഷ്ടം കാണിക്കുമ്പോഴാണ് ആസ്തിയില്‍ 447 ശതമാനത്തിന്റെ വര്‍ധനവുണ്ടായിരിക്കുന്നത്. എം.എല്‍.എയായ ശേഷം ആദ്യ വര്‍ഷത്തില്‍ 2016-17ല്‍ 5937042 രൂപയുടെ വരുമാന നഷ്ടമാണ് കാണിച്ചിരിക്കുന്നത്. അതേസമയം രണ്ടു വര്‍ഷംകൊണ്ട് 19 കോടി രൂപ മുതല്‍മുടക്ക് നടത്തുകയും ചെയ്തു. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് വരുമാനത്തിന്റെ സ്രോതസ് കാണിക്കാന്‍ ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കുകയും പി.വി അന്‍വര്‍ അക്കൗണ്ടിനൊപ്പം ആദായനികുതി വകുപ്പ് കോഴിക്കോട് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാവുകയും ചെയ്തിരുന്നു. വരുമാനത്തിന്‍റെ സ്രോതസ് വ്യക്തമാക്കാന്‍ കഴിയാത്തതിനെതുടര്‍ന്ന് അന്‍വര്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് ആഫ്രിക്കയില്‍ 100 തൊഴിലാളികളുമായി ഖനനം നടത്തുകയാണെന്ന് എംഎല്‍എ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കാരന് വിദേശത്ത് ബിസിനസ് നിക്ഷേപം നടത്തുന്നതിന് ഇവിടെ നിന്ന് കൊണ്ടുപോകുന്ന പണം നികുതി അടച്ചതാണെന്ന് തെളിയിക്കുന്ന ആദായനികുതിവകുപ്പിന്റെ 15 സിബി ടാക്‌സ് ഡിറ്റര്‍മിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് ആദായനികുതി വകുപ്പ് അന്‍വറിന് നല്‍കിയിട്ടില്ല. ആഫ്രിക്കയില്‍ ഖനനത്തിന് കോടികളുടെ നിക്ഷേപം വേണം. അതിന് മുതല്‍മുടക്കുന്ന തുകയുടെ 35 ശതമാനം നികുതിയടക്കണം. ഖനനത്തിന് മുതല്‍മുടക്കുന്ന കോടികളുടെ ഉറവിടവും കൊണ്ടുപോയ വഴികളുമാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്. എന്‍ഐഎ ഡയറക്ടര്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്കും ലഭിച്ച പരാതികളെ തുടര്‍ന്ന് അന്‍വറിനെതിരെ ഇരു ഏജന്‍സികളും നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. . അന്‍വര്‍ എത്തിയാലുടന്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് നാല് കേന്ദ്ര ഏജന്‍സികളും.