ലവ് ജിഹാദ് പരാമർശം; ഇ ശ്രീധരന് എതിരെ പൊന്നാനി പൊലീസിൽ പരാതി

പൊന്നാനി: ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ലവ് ജിഹാദ്, ബീഫ് വിഷയങ്ങളിൽ മെട്രോമാൻ ഇ ശ്രീധരൻ നടത്തിയ വിവാദ പരാമർശങ്ങളിൽ പൊലീസിൽ പരാതി. ശ്രീധരന്റെ പൊലീസ് സ്റ്റേഷൻ പരിധിയായ പൊന്നാനിയിൽ അഭിഭാഷകൻ അനൂപ് വിആർ ആണ് പരാതി നൽകിയത്.

ഹിന്ദു പെൺകുട്ടികളെ കെണിയിൽ വീഴ്ത്തി വിവാഹം കഴിക്കുന്ന രീതിയിൽ കേരളത്തിൽ ലവ് ജിഹാദുണ്ട്, മാംസഭക്ഷണം കഴിക്കുന്നവരെ വെറുപ്പാണ് തുടങ്ങിയ പരാമർശങ്ങളിലാണ് പരാതി നൽകിയത്. പ്രസ്താവനകൾ സമൂഹത്തിൽ മതസ്പർധയും, വെറുപ്പും പരത്തുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

 

പ്രിവിലേജുകളുടെ ബലത്തിൽ ചോദ്യം ചെയ്യപ്പെടാതെ വിലസാമെന്ന് ശ്രീധരൻ കരുതേണ്ടതില്ല എന്ന് അനൂപ് വിആർ പറഞ്ഞു. ശ്രീധരനെ നിയമപരമായി നേരിടും. ശ്രീധരൻ നിയമത്തെ നേരിടട്ടെ- അദ്ദേഹം കൂട്ടിച്ചേർത്തു.

 

ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീധരന്റെ പരാമർശങ്ങൾ.

കേരളത്തിൽ ഹിന്ദുക്കൾ പോലും ബീഫ് കഴിക്കാറുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം എന്നതായിരുന്നു അവതാരക സോണിയ സിങ്ങിന്റെ ചോദ്യം. ‘വ്യക്തിപരമായി ഞാൻ വളരെ നിഷ്ഠയുള്ള സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ തീർച്ചയായും ഇഷ്ടമല്ല’ – എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 

ലവ്ജിഹാദിനെ കുറിച്ച്, ‘ലവ് ജിഹാദ്, അതേ, കേരളത്തിൽ സംഭവിക്കുന്നത് ഞാൻ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തിൽ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവർ അനുഭവിക്കുന്നത് എങ്ങനെയെന്നും… ഹിന്ദുക്കൾ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യൻ പെൺകുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങൾ തീർച്ചയായും എതിർക്കുക തന്നെ ചെയ്യും’ – എന്നാണ് അദ്ദേഹം പ്രതികരിച്ചത്.