നൂറിലധികം സ്വകാര്യ ബസ്സുകളുടെ ഇന്നത്തെ വരുമാനം മുഴുവന്‍ അപകടത്തില്‍ മരണപ്പെട്ട സഹപ്രവര്‍ത്തകന്റെ കടുംബത്തിന്

മലപ്പുറം: ജില്ലയിലെ നൂറിലധികം സ്വകാര്യ ബസ്സുകളുടെ ഇന്നത്തെ വരുമാനം മുഴുവന്‍ അപകടത്തില്‍ മരണപ്പെട്ട സഹപ്രവര്‍ത്തകന്റെ കടുംബത്തിനു വേണ്ടി. 20 വര്‍ഷത്തോളം സ്വകാര്യ ബസ് ജീവനക്കാരനായി പണിയെടുത്ത പൊന്മള സ്വദേശി വേലമ്പുലാക്കല്‍ മൊയ്തീന്റെ മകന്‍ മുഹമ്മദ് ഫസലിന്റെ കുടുംബത്തിനു (36) വേണ്ടിയാണ് ഇന്നത്തെ ബസ്സുകളുടെ ഒരു ദിവസത്തെ വരുമാനവും ജീവനക്കാരുടെ വേതനവും ഉടമയുടെ പങ്കും എല്ലാം മാറ്റിവെക്കുന്നത്.


ഫെബ്രുവരി 19ന് കോട്ടക്കല്‍ പുത്തൂരിന് സമീപം പാറക്കോരിയിലുണ്ടായ അപകടത്തിലാണ് മുഹമ്മദ് ഫസല്‍ മരണപ്പെട്ടത്. തിരൂര്‍ – മഞ്ചേരി റൂട്ടിലോടുന്ന എം.സി ബ്രദേഴ്‌സ് ബസിലെ കണ്ടക്ടറായ ഫസല്‍ പുലര്‍ച്ച ആരംഭിക്കുന്ന ട്രിപ്പിനായി തിരൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച ബൈക്കും എതിരെ വന്ന ടിപ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

മാതാവ് നഫീസ, ഭാര്യ ശബ്‌ന, മകന്‍ ആദില്‍ മുഹമ്മദ് എന്നിവരുടെ ഏക അത്താണിയായിരുന്നു ഫസല്‍. ഫസലിന്റെ കുടുംബത്തെ സഹായിക്കാന്‍ രൂപം നല്‍കിയ സഹായ കമ്മിറ്റിക്ക് കീഴില്‍ തൊഴിലാളികളും ഉടമകളും കൈകോര്‍ത്തതോടെയാണ് നൂറിലധികം ബസ്സുകളുടെ ഒരു ദിവസത്തെ വരുമാനം കുടുംബത്തിന് നല്‍കാന്‍ തീരുമാനിച്ചത്. കാരുണ്യ വഴിയിലുള്ള ഇന്നത്തെ യാത്രയില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് കോ ഓഡിനേഷന്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.