തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു ആദ്യ ദിവസം പത്രികയില്ല

സംസ്ഥാനത്തെ നിയമസഭയിലേക്കും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുമുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ കലക്ടറേറ്റിലെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം റിട്ടേണിങ് ഓഫീസര്‍മാര്‍ അതത് ഓഫീസ് നോട്ടീസ് ബോര്‍ഡിലും പതിച്ചു. വിജ്ഞാപനമായതോടെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കാം. പത്രികാ സമര്‍പ്പണത്തിന്റെ ആദ്യ ദിവസം നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കും ജില്ലയില്‍ ആരും പത്രിക സമര്‍പ്പിച്ചില്ല.

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജില്ലാകളക്ടർ കെ.ഗോപാലകൃഷ്ണൻ കളക്ടറേറ്റിലെ നോട്ടീസ് ബോർഡിൽ പതിക്കുന്നു.

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക മാര്‍ച്ച് 19 വരെ മലപ്പുറം കലക്ടറേറ്റില്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ മുമ്പാകെയോ എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ മുമ്പാകെയോ സമര്‍പ്പിക്കാം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക അതത് റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കാം. അവധി ദിവസങ്ങള്‍ ഒഴികെ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് പത്രികാ സമര്‍പ്പണം. സ്ഥാനാര്‍ത്ഥിക്ക് നേരിട്ടോ പിന്തുണയ്ക്കുന്നയാള്‍ക്കോ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന മാര്‍ച്ച് 20ന് രാവിലെ 11ന് നടക്കും. മാര്‍ച്ച് 22ന് വൈകീട്ട് മൂന്ന് വരെ നാമനിര്‍ദേശപത്രികകള്‍ പിന്‍വലിക്കാം. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന സമയത്ത് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ പരമാവധി മൂന്ന് പേര്‍ക്ക് മാത്രമായിരിക്കും വരണാധികാരിയുടെ മുറിയില്‍ പ്രവേശനം. വരണാധികാരിയുടെ കാര്യാലയത്തിന് 100 മീറ്റര്‍ പരിധിയില്‍ രണ്ട് വാഹനങ്ങളില്‍ കൂടുതല്‍ പ്രവേശിക്കുവാന്‍ പാടില്ല. സ്ഥാനാര്‍ത്ഥിയും കൂടെ വരുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ധരിച്ചിരിക്കണം.