Fincat

ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ അതേ ബസ് ദേഹത്ത് കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

കോട്ടയം : കുട്ടിക്കാനത്ത് ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ അതേ ബസ് ദേഹത്ത് കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം. പാമ്പനാർ റാണിമുടി സ്വദേശി സുധീഷിന്‍റെ ഭാര്യ രോഹിണി (30)യാണ് അപകടത്തിൽ ദാരുണമായി മരിച്ചത്. ബസിൽ നിന്നിറങ്ങി മുന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം.

കുട്ടിക്കാനത്ത് ശനിയാഴ്ച്ച വൈകിട്ട് 5.30ഓടെയായിരുന്നു അപകടം നടന്നത്. കോട്ടയത്ത് ഹെൽത്ത് ഇൻസ്പെക്‌ടർ കോഴ്സ് പഠിക്കുകയായിരുന്ന രോഹിണി കോട്ടയത്തു നിന്നും കട്ടപ്പന ബസിൽ കയറി കുട്ടിക്കാനത്ത് ഇറങ്ങുകയായിരുന്നു.

 

രോഹിണി ബസിനു മുന്നിലുള്ളത് അറിയാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു.

കണ്ടു നിന്നവർ നിലവിളിച്ചതോടെയാണ് അപകടം നടന്ന വിവരം ബസ് ഡ്രൈവറും കണ്ടക്‌‌ടറും അറിയുന്നത്. അപ്പോഴേക്കും രോഹിണിയുടെ ശരീരത്തിൽ ബസിന്‍റെ ടയർ കയറിയിറങ്ങിയിരുന്നു.

 

കോട്ടയത്തുനിന്നു പാമ്പനാറ്റിലെ വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം.പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് മരണം സംഭവിച്ചിരുന്നു. സുധീഷ് പാമ്പനാറ്റിൽ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇവർക്ക് രണ്ടു കുട്ടികളുണ്ട്.