പക തീർക്കാൻ പാർലമെന്റിനെ ഉപയോഗിക്കരുത് – ഇ. ടി മുഹമ്മദ്‌ ബഷീർ എം.പി

വളരെ അപകടകരമായ മറ്റൊരു നീക്കമാണ് ബിജെപി സംസ്ഥാന സർക്കാരുകളോട് ചെയ്തു കൊണ്ടിരിക്കുന്നത്.

പക തീർക്കാൻ പാർലമെന്റിനെ ഉപയോഗിക്കരുതെന്നും അത് മഹത്തായ നിയമ നിർമ്മാണ സഭയോട് ചെയ്യുന്ന അനീതിയാണെന്നും മുസ്‌ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ. ടി. മുഹമ്മദ്‌ ബഷീർ എം.പി. പാർലിമെന്റിൽ ബില്ലുകളോടനുബന്ധിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹി ഭരണകൂടത്തിന്റെ അധികാര അവകാശങ്ങളെ സംബന്ധിച്ചുള്ള ചർച്ചയിൽ എ എ പി സർക്കാറിനോടുള്ള പ്രതികാരം തീർക്കാൻ പാർലിമെന്റിലെ നിയമ നിർമ്മാണത്തെ ദുരുപയോഗപ്പെടുത്തുന്നു എന്ന് അദ്ദേഹം ആരോപിച്ചു. ഭരണപക്ഷത്തു നിന്ന് പ്രസംഗിച്ച അംഗങ്ങൾ പ്രസംഗത്തിലെ സിംഹ ഭാഗവും എ എ പി സർക്കാരിന്റെ ഭരണ പരാജയങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടിയാണ് ഉപയോഗിച്ചത്. പൗരത്വ ബിൽ പ്രക്ഷോഭത്തിന്റെ സമയത്ത് അവരെടുത്ത നിലപാടുമെല്ലാം വിമർശന വിധേയമാക്കി കൊണ്ടാണ് ഭരണമുന്നണി അംഗങ്ങൾ പ്രസംഗിച്ചത്. ഈ നിയമവും ഈ പ്രസംഗങ്ങളുമെല്ലാം കൂട്ടി വായിച്ചാൽ ബിജെപി ചില കണക്ക് തീർക്കുകയാണെന്നു മനസ്സിലാക്കാനാവും. അതിന് ലെഫ്റ്റനന്റ് ഗവർണറെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് മനസ്സിലാക്കാൻ ഇതു തന്നെ മതി.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബിജെപി, ലെഫ്റ്റനന്റ് ഗവർണറെ ശാക്തീകരിച്ചും സജ്ജമാക്കിയും ഡൽഹി ഭരണകൂടത്തോട് പ്രതികാരം ചെയ്യാൻ സഭയെ ദുരുപയോഗപ്പെടുത്തുന്നത് പരിഹാസ്യമായ കാര്യമാണ്. മാത്രമല്ല ഇപ്പോൾ പാസ്സാക്കാൻ പോകുന്ന ഈ നിയമം ഡൽഹി ഭരണകൂടവും കേന്ദ്ര ഗവണ്മെന്റും തമ്മിലുണ്ടായിരുന്ന അവകാശധികാരം സംബന്ധിച്ചുള്ള തർക്കങ്ങളിൽ സുപ്രീം കോടതി ഉണ്ടാക്കിയ വ്യക്തമായ മാർഗ രേഖകളുടെ ലംഘനമാണ് ഇത് കോടതിയിലേക്ക് പോയാൽ കൂടുതൽ സങ്കീർണമാവുന്ന ഒരവസ്ഥയുമുണ്ടാകും.

വളരെ അപകടകരമായ മറ്റൊരു നീക്കമാണ് ബിജെപി സംസ്ഥാന സർക്കാരുകളോട് ചെയ്തു കൊണ്ടിരിക്കുന്നത്. കേന്ദ്രത്തിന്റെ ഒരു പിടി സംസ്ഥാന സർക്കാരുകളുടെ മേലിൽ നടത്തുന്നതിന് വേണ്ടി ഗവർണർമാരെ ശക്തിപ്പെടുത്തുന്ന ശ്രമങ്ങൾ ജനാധിപത്യത്തിലെ ഏറ്റവും അപകടകരമായ പ്രവണതയാണ്. ഭരണഘടനയുടെ അടിസ്ഥാന പ്രമാണമായ സഹകരണ ഫെഡറലിസത്തെ പൂർണമായും തകർക്കുന്ന നടപടിയാണിത്. ഇത്തരം നീക്കങ്ങളിൽ നിന്ന് ബി.ജെ.പി പിന്തിരിയാത്ത പക്ഷം രാജ്യത്തിന്റെ ഭരണഘടനാപരമായ അസ്ഥിവാരങ്ങൾ തത്വദീക്ഷിതയില്ലാതെ അവർ തകർക്കുകയാണെന്ന് തിരിച്ചറിയാൻ പ്രയാസമുണ്ടാവില്ലെന്നും ഇ. ടി കൂട്ടിച്ചേർത്തു.