കുവൈത്തില്‍ റമദാന്‍ ചാരിറ്റി നിരീക്ഷിക്കാന്‍ പ്രത്യേക സംഘം 

റമദാൻ കാലത്ത് സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ധനസമാഹരണം നിരീക്ഷിച്ച് സുതാര്യത ഉറപ്പാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് കുവൈത്ത് സാമൂഹ്യക്ഷേമ മന്ത്രാലയം.

അനുമതിയില്ലാതെ നടത്തുന്ന പണപ്പിരിവിന് പുറമെ പള്ളികൾ, ഷോപ്പിങ് കോംപ്ലക്സുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പണപ്പിരിവുമായി ബന്ധപ്പെട്ടു നടക്കുന്ന നിയമലംഘനങ്ങളും സംഘം നിരീക്ഷിക്കും.

 

സന്നദ്ധ സേവനത്തിന്‍റെ പേരിൽ വസ്ത്രം, ഭക്ഷ്യയുല്‍പ്പന്നങ്ങൾ എന്നിവ സമാഹരിക്കുന്നവരുടെ പ്രവർത്തനങ്ങളും നിരീക്ഷണ വിധേയമാക്കും. സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്‍റെ അംഗീകാരമുള്ള 17 ചാരിറ്റി സംഘടനകൾക്ക് മാത്രമാണ് പണപ്പിരിവിന് അനുമതിയുള്ളത്.

സംഭാവനകൾ പണമായി സ്വീകരിക്കുന്നത് വിലക്കിയിട്ടുണ്ട്. കെ നെറ്റ്, ബാങ്ക് ട്രാൻസ്ഫർ എന്നിവ വഴിമാത്രമേ സംഭാവനകൾ വാങ്ങാവൂ എന്ന് കർശന നിർദേശവും അധികൃതർ നൽകിയിട്ടുണ്ട്.