അടുത്ത മാസം ഒന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനെടുക്കാം പ്രധാനമന്ത്രി

ന്യൂഡൽഹി: അടുത്ത മാസം ഒന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനെടുക്കാം.പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഉന്നത ഡോക്ടർമാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

 

കോവിഡ് മുന്നണി പോരാളികൾക്കും 45 വയസിന് മുകളിലുള്ളവർക്കുമാണ് നിലവിൽ രാജ്യത്ത് വാക്സിൻ നൽകി കൊണ്ടിരിക്കുന്നത്.

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ സുപ്രധാന തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.73 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് ഷേമുള്ള ഏറ്റവും വലിയ പ്രതിദിന കണക്കാണിത്.

ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി ഇന്ത്യക്കാർക്ക് വാക്സിൻ ലഭിക്കുമെന്ന് ഉറപ്പാക്കാൻ ഒരു വർഷത്തിലേറെയായി സർക്കാർ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

വാക്സിനേഷന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

നിർമാതാക്കൾ 50 ശതമാനം വാക്സിൻ കേന്ദ്ര സർക്കാരിന് നൽകും. സൗജന്യമായിട്ടായിരിക്കും നൽകുക. ബാക്കി 50 ശതമാനം സംസ്ഥാന സർക്കാരുകൾക്കും പൊതുവിപണിക്കും വിലക്ക് നൽകും.

പൊതുവിപണിക്കും സംസ്ഥാന സർക്കാരുകൾക്കും നൽകുന്ന വാക്സിൻ ഡോസുകൾക്ക് വില മുൻകൂട്ടി നിശ്ചയിക്കും.

ഈ വിലയുടെ അടിസ്ഥാനത്തിൽ, സംസ്ഥാന സർക്കാരുകൾ, സ്വകാര്യ ആശുപത്രികൾ, വ്യാവസായിക സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിർമ്മാതാക്കളിൽ നിന്ന് വാക്സിൻ ഡോസുകൾ വാങ്ങാം.

ആരോഗ്യ പവർത്തകർ,കോവിഡ് മുന്നണി പോരാളികൾ, 45 വയസ്സിനു മുകളിലുള്ളവർ എന്നിവർക്കായി കേന്ദ്ര സർക്കാർ ഇപ്പോൾ നൽകി വരുന്ന സൗജന്യ വാക്സിനേഷൻ ഇനിയും തുടരും.

കേസുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി കേന്ദ്രം അവരുടെ വിഹിതത്തിൽ നിന്ന് സംസ്ഥാനങ്ങളിലേക്കോ കേന്ദ്രഭരണ പ്രദേശങ്ങളിലേക്കോ വാക്സിനുകൾ അയക്കും. വാക്സിൻ പാഴാക്കുന്നത് സംസ്ഥാനങ്ങളുടെ ക്വാട്ടയെ ബാധിക്കും.

നിലവിലുള്ള മുൻഗണനാ ഗ്രൂപ്പുകൾക്ക് രണ്ടാമത്തെ ഡോസിനും മുൻഗണനയുണ്ടായിരിക്കും