സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ.

തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം അതിതീവ്രമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ. കോവിഡ് പ്രതിരോധത്തിന് കൂടുതൽ ആരോഗ്യപ്രവർത്തകരെ സജ്ജരാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തിലാണ് കെജിഎംഒഎ ഇക്കാര്യം സൂചിപ്പിച്ചത്.

 

സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നും അതിനാൽ രോഗവ്യാപനം നിയന്ത്രിക്കാൻ രണ്ടാഴ്ച ലോക്ക്ഡൗൺ നടപ്പിലാക്കണമെന്നുമാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ആവശ്യപ്പെട്ടിരിക്കുന്നത്.

വായുവിലൂടെ തന്നെ വൈറസ് വ്യാപിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. അതിനാൽ ആളുകൾ പുറത്തിറങ്ങുന്നത് വ്യാപനത്തോത് വർധിപ്പിക്കും. മാത്രവുമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാണ് നിലവിൽ സംസ്ഥാനത്ത്. ഇത് അപായ സൂചനയാണ് .ഇത് രോഗികളുടെ വർധന ഇനിയും കൂടുമെന്ന സൂചനയാണ് നൽകുന്നത്.

നേരത്തെ ഐഎംഎ ലോക്ക് ഡൗൺ ആവശ്യപ്പെട്ടിരുന്നു. നിലവിൽ സർക്കാർ സംഘടനയായ കെജിഎംഒഎ തന്നെ ഇക്കാര്യം ഉന്നയിച്ചിരിക്കുകയാണ്.

ഗുരുതരരോഗികളെ മാത്രമേ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യാവൂ എന്നും ആരോഗ്യപ്രവർത്തകരുടെ കുറവ് സംസ്ഥാനത്തുണ്ടെന്നും കെജിഎംഒഎ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സർക്കാർ മേഖലയിലെ ഐസിയു ബെഡ്ഡുകളുടെ കണക്കുകൾ പ്രസിദ്ധീകരണമെന്നതുൾപ്പെടെയുള്ള നിരവധി ആവശ്യങ്ങളാണ് കെജിഎംഒഎ ഉന്നയിച്ചിരിക്കുന്നത്.

അനിവാര്യമായ ഘട്ടത്തിൽ അവസാനത്തെ ആയുധമായിട്ടായിരിക്കും ലോക്കഡൗൺ പ്രഖ്യാപിക്കുക എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു