സുപ്രീം കോടതി വിധി: മുന്നോക്ക സമുദായ സംവരണ ഉത്തരവ് റദ്ദാ ക്കണം ഇ. ടി മുഹമ്മദ് ബഷീർ എം.പി

പുതിയ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുന്നോക്ക സമുദായ സംവരണം സംബന്ധിച്ച് കേരള സർക്കാർ സ്വീകരിച്ച തെറ്റായ നയം ഉടനെ തിരുത്തി ഇത് സംബന്ധിച്ച ഉത്തരവ് റദ്ദ് ചെയ്യാൻ തയ്യാറാവണമെന്നു മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി 

ഇ. ടി മുഹമ്മദ് ബഷീർ എം.പി ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ പാസാക്കിയ ഭരണ ഘടന ഭേദഗതി സംബന്ധിച്ചു സുപ്രീം കോടതി മുമ്പാകെ കേസ് നിലവിലുള്ളപ്പോൾ അമിതാവേശം കാണിക്കുകയായിരുന്നു കേരള സർക്കാർ. സംവരണ സമുദായങ്ങളുടെ സംവരണ ക്വാട്ട വെട്ടിച്ചുരുക്കി സംവരണേതര വിഭാഗങ്ങളെ സംവരണ പട്ടികയിൽ മുമ്പിലെത്തിക്കുന്ന വിദ്യയാണ് അവർ എടുത്തത്. ഈ ചതിക്കുഴി മനസ്സിലാക്കി പ്രതികരിക്കാൻ സംവരണ സമുദായങ്ങൾക്ക് കഴിയാതെ പോയതും ഭരണ ഘടന ഭേദഗതിയിൽ നിർദ്ദേശിച്ചതിനെക്കാൾ വലിയ ആനുകൂല്യങ്ങൾ മുന്നോക്ക വിഭാഗത്തിന് നൽകി അവരുടെ പ്രീതി സമ്പാദിച്ചതും സർക്കാറിന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഗുണമായി തീരുകയും ചെയ്തു. ഇപ്പോൾ വന്ന സുപ്രീം കോടതി വിധിയിലൂടെ സർക്കാരിന്റെ ദുഷ്ടലാക്കിന് തിരിച്ചടിയായി.

 

കോടതി എടുത്ത നിലപാട് ഇന്ദിരാ സാഹ്നി കേസിൽ പുനഃ` പരിശോധന ആവശ്യമില്ല എന്നതാണ്. ഇന്ദിരാ സാഹ്നി കേസിൽ ഏറ്റവും പ്രധാനമായി ചർച്ച ചെയ്ത കാര്യമാണ് സംവരണത്തിൽ സാമ്പത്തികം മാനദണ്ഡം ആകാമോ എന്നത്. സാമ്പത്തിക മാനദണ്ഡ വാദം നിരർത്ഥകമാണെന്നും പാടില്ലെന്നും ഈ കേസ് വ്യക്തമാക്കിയിട്ടുണ്ട്.

 

പുതിയ കോടതി വിധിയുടെ വെളിച്ചത്തിൽ പുതിയ ഭേദഗതിക്ക് കേന്ദ്ര സർക്കാർ ശ്രമിക്കുമെന്നും അതിന് സർക്കാരിൽ പ്രേരണ ചെലുത്തുമെന്നുമെല്ലാമുള്ള ചില വാർത്തകൾ കാണാനിടയായി. ഇത് മറ്റൊരപായ സൂചനയാണ്.

മുസ്‌ലിം ലീഗ് ഏത് കാലത്തും സംവരണ സംരക്ഷണത്തിന് മുമ്പിൽ നിന്നിട്ടുണ്ട്. ഭേദഗതിയുടെ കാര്യത്തിലും ഇന്ത്യൻ പാർലമെന്റിൽ ലീഗ് ഒറ്റക്ക് പൊരുതി. രാജ്യത്തെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ബിജെപിയുടെ വിജയ സാക്ഷാത്കാരത്തിന് കൂട്ടുനിന്നപ്പോഴും ഞങ്ങൾ ഈ പോരാട്ടത്തിന്റെ മുമ്പിൽ നിന്നിട്ടുണ്ട്. ഇനി കേരളത്തിലായിരുന്നാലും കേന്ദ്രത്തിലായിരുന്നാലും ഈ ശക്തമായ നിലപാടിൽ മാറ്റമില്ലെന്നും ഇ. ടി പറഞ്ഞു .