പോലീസ് ഇ-പാസ് അത്യാവശ്യ യാത്രകള്‍ക്ക് മാത്രം; ഇതുവരെ അപേക്ഷിച്ചത് 1,75,125 പേര്‍; തിങ്കളാഴ്ച മുതല്‍ കര്‍ശന നിയന്ത്രണം

അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി 24 മണിക്കൂറും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു

തിരുവനന്തപുരം:അവശ്യയാത്രയ്ക്ക് കേരള പൊലീസ് അനുവദിക്കുന്ന ഇ-പാസിന് ഞായറാഴ്ച അപേക്ഷിച്ചത് 1.75 ലക്ഷം പേര്‍. വൈകിട്ട് ഏഴുമണി വരെയുള്ള കണക്കനുസരിച്ച 1,75,125 പേരാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതില്‍ 15,761 പേര്‍ക്കാണ് അനുമതി നല്‍കുകയും 81,797 പേര്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. 77,567 അപേക്ഷകള്‍ പരിഗണനയിലാണ്. അതേസമയം അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി 24 മണിക്കൂറും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

അവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് മാത്രമേ ഇ-പാസിന് അപേക്ഷിക്കാവുവെന്ന് അദ്ദേഹം പറഞ്ഞു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളും പരിശോധനകളും തിങ്കളാഴ്ച മുതല്‍ കര്‍ശനമാക്കാനും നിര്‍ദേശം നല്‍കി. അതേസമയം അവശ്യവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ പാസിന്റെ ആവശ്യം ഇല്ല. വീട്ടുജോലിക്കാര്‍, ഹോം നേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടി തൊഴിലുടമയ്ക്ക് പാസിന് അപേക്ഷിക്കാം.

അവശ്യകാര്യങ്ങളായ മരുന്ന്, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വാങ്ങുന്നതിന് സത്യവാങ്മൂലം കൈയില്‍ കരുതണം. എന്നാല്‍ ഇത് ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈയ്യില്‍ കരുതണം.