സംസ്ഥാനത്തെ നാല് ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിൽ വന്നു.നിയമം ലംഘിക്കുന്നവർക്കെതിരെ കര്‍ശന നടപടി.

സംസ്ഥാനത്തെ നാല് ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിൽ വന്നു. കോവിഡ് വ്യാപനത്തിന്‍റെയും ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്നു നിൽക്കുന്നതിന്‍റെയും അടിസ്ഥാനത്തിൽ തിരുവനന്തപുരം. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ കഴിഞ്ഞ ദിവസം അർധരാത്രി മുതലാണ് നടപ്പിലായത്. കർശന നിയന്ത്രണങ്ങളാണ് ജില്ലാ അടിസ്ഥാനത്തിൽ നടപ്പിലാക്കിയിരിക്കുന്നത്. നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ തന്നെ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് പുറമെയാണ് ട്രിപ്പിൾ ലോക്ക്ഡൗണിന്‍റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളും നടപ്പിലാക്കുന്നത്.

 

ട്രിപ്പിൾ ലോക്ക്ഡൗൺ

 

രോഗവ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും കർശനമായ മാർഗമാണ് ട്രിപ്പിൾ ലോക്ഡൗൺ. നടപ്പിലാക്കിയ ജില്ലകളുടെ അതിർത്തി അടച്ചിടും. തിരിച്ചറിയൽ കാർഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവർക്ക് മാത്രമാണ്‌ യാത്രാ അനുമതി. ഒരു റോഡൊഴികെ കണ്ടെയ്ൻമെന്റ്‌ സോൺ മുഴുവനായും അടയ്ക്കും. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടുക, മാസ്ക് ധരിക്കാതിരിക്കുക, പ്രോട്ടോകോൾ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നടപടിക്ക്‌ വിധേയമാകും.

 

ബാങ്കുകൾ മൂന്നു ദിവസം

 

ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

പാല്‍, പത്ര വിതരണം രാവിലെ 8 മണി വരെ

 

ട്രിപ്പിള്‍ ലോക്ക്ഡൗൺ ഉള്ള ജില്ലകളിലും പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും.

 

 

ഡ്രോൺ പരിശോധന

 

 

ഡ്രോൺ പരിശോധനയും ക്വറന്റീൻ ലംഘിക്കുന്നത് കണ്ടെത്താൻ ജിയോ ഫെൻസിങ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ക്വറന്റീൻ ലംഘിക്കുന്നവരെ സഹായിക്കുന്നവരുടെ പേരിൽ കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

 

ഭക്ഷണമെത്തിക്കും

 

ആവശ്യമുള്ളവർക്ക്‌ വാർഡ് സമിതി ഭക്ഷണമെത്തിക്കും. കമ്മ്യൂണിറ്റി കിച്ചനുകൾ, ജനകീയ ഹോട്ടലുകൾ എന്നിവ ഇതിന്‌ ഉപയോഗപ്പെടുത്തണം. മറ്റ്‌ സാമൂഹ്യ പ്രവർത്തനങ്ങളെല്ലാം ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച ഇടങ്ങളിൽ പരിപൂർണമായി ഒഴിവാക്കും.

 

അനുമതിയുള്ളവ

 

മരുന്നുകട, പെട്രോൾ ബങ്ക്

 

പത്രം, പാൽ എന്നിവ രാവിലെ 8 മണിക്കു മുമ്പ്‌ വീടുകളിൽ എത്തിക്കണം

 

വീട്ടുജോലിക്കാർ, ഹോം നേഴ്സ് എന്നിവർക്ക് ഓൺലൈൻ പാസ് വാങ്ങി യാത്ര ചെയ്യാം

 

പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ എന്നിവർക്ക്‌ ഓൺലൈൻ പാസ് വാങ്ങി അടിയന്തരഘട്ടത്തിൽ യാത്രചെയ്യാം.

 

വിമാനയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും

 

ബേക്കറി, പലവ്യഞ്ജനക്കടകൾ എന്നിവ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം.

 

മറ്റ്‌ ജില്ലകളിൽനിന്നുള്ള മാധ്യമ പ്രവർത്തകർക്ക്‌ ട്രിപ്പിൾ ലോക്‌ഡൗണുള്ള ജില്ലകളിൽ പ്രവേശിക്കാൻ പാസ്‌ എടുക്കണം

 

ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ടേക്ക് എവേയും പാഴ്സൽ സർവീസും അനുവദിക്കില്ല.

 

റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽക്ക് ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കാം.

 

 

മറ്റു നിയന്ത്രണങ്ങൾ

 

ജില്ലയിലേക്കു പ്രവേശിക്കുന്നതും ജില്ലയ്ക്കു പുറത്തേക്കു പോകുന്നതും പൊലീസ് കർശനമായി നിയന്ത്രിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലും കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. ചരക്കു ഗതാഗതം, അവശ്യ സേവനങ്ങൾ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ. സംസ്ഥാനാന്തര അവശ്യയാത്രയ്ക്ക് കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതു നിർബന്ധമാണ്.