കാടാമ്പുഴയിൽ അര കിലോ കഞ്ചാവുമായി പോക്സോ കേസ് പ്രതി പിടിയിൽ

മാറാക്കര: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ അരക്കിലോ കഞ്ചാവുമായി കാടാമ്പുഴ പോലീസ് പിടികൂടി. മുനമ്പം സ്വദേശി പാലക്കത്തൊടി മുഹമ്മദ് റാഫിയാണ് പിടിയിലായത്. ഇയാൾ പ്രദേശത്തെ പ്രധാന കഞ്ചാവ് വിൽപ്പനക്കാരനാണെന്ന് പോലീസ് അറിയിച്ചു.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കാടാമ്പുഴ മുനമ്പം കല്ലുപാലത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിടെയാണ് കഞ്ചാവ് കടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിക്കുന്നത്. തുടർന്ന് സംശയം തോന്നിയ മുഴുവൻ പേരെയും പോലീസ് പരിശോധിച്ചു. ഇതിനിടയിലാണ് വയലിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മുഹമ്മദ് റാഫിയെ പോലീസ് ചോദ്യം ചെയ്യുന്നത്. ശേഷം നടത്തിയ ദേഹപരിശോധനയിലാണ് അരക്കിലോ ഓളം വരുന്ന കഞ്ചാവ് കണ്ടെത്തിയത്. ലോക്ക് ഡൗണിൻ്റെ മറവിൽ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണ് പ്രതിയെന്ന് കാടാമ്പുഴ എസ്. ഐ. വി. എൻ മണികണ്ഠൻ പറഞ്ഞു.

ഒരു വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കഞ്ചാവ് നൽകി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് ജാമ്യത്തിൽ ഇറങ്ങിയ പ്രതിയാണ് മുഹമ്മദ് റാഫി. എസ്.എച്ച്.ഒ പി രാജേഷ്, അഡീഷണൽ എസ്.ഐ ദാസൻ, എ.എസ്.ഐ സുധി കുമാർ, സി.പി.ഒമാരായ വിപിൻ സേതു ഹാരിസ് ബാബു, വിശ്വൻ, സൗമ്യ എന്നിവടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.