ലോക്ഡൗൺ ഈ മാസം 16 വരെ നീട്ടി.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടപ്പാക്കിയ ലോക്ഡൗൺ ഈ മാസം 16 വരെ നീട്ടി. നിലവിലെ നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതൽ കടകൾ തുറക്കാം.

വിദഗ്ധ സമിതി നിർദേശ പ്രകാരമാണ് ലോക്ഡൗൺ നീട്ടിയത്. ടെസ്റ്റ് പോസിറ്റിവിറ്റി 10ന് താഴെയെത്തും വരെ ലോക്ഡൗൺ തുടരണമെന്നാണ് വിദഗ്ധ സമിതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്.

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഏതാനും ദിവസങ്ങളായി കുറവ് രേഖപ്പെടുത്തുന്നുണ്ട്. അതേസമയം, മരണനിരക്ക് ഉയരുകയാണ്. ഇന്നലെ 227ഉം മിനിഞ്ഞാന്ന് 209ഉം മരണം സ്ഥിരീകരിച്ചു.

ഇന്നലെ 14.27 ശതമാനം ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി. മിനിഞ്ഞാന്ന് 14.89 ആയിരുന്നു. ഒരുഘട്ടത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി 30ലേക്ക് ഉയർന്നിരുന്നു.

മേയ് എട്ടിനാണ് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. എട്ട് മുതൽ 16 വരെയായിരുന്ന ലോക്ഡൗൺ പിന്നീട് 23 വരെയും, പിന്നീട് ജൂൺ ഒമ്പത് വരെയും നീട്ടുകയായിരുന്നു.