കൽപ്പുഴ നവീകരണ പദ്ധതിയിലെ അപാകതകൾ ചൂണ്ടിക്കാട്ടി പ്രദേശ വാസികൾ പ്രക്ഷോഭത്തിലേക്ക്.

പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടി കൽപ്പുഴ നവീകരണ പദ്ധതിയിലെ അപാകതകൾ ചൂണ്ടിക്കാട്ടി പ്രദേശ വാസികൾ പ്രക്ഷോഭത്തിലേക്ക്. അലങ്കാരമത്സ്യങ്ങളുടെ വിപണനവും വിത്തുല്പാദനവും ലക്ഷ്യം വെച്ച് 2014 ൽ തുടങ്ങിയ പദ്ധതിയിൽ അഴിമതിയുണ്ടെന്ന് നാട്ടുകാർ വിജിലൻസിൽ പരാതി നൽകിയിരുന്നു. വർഷങ്ങൾക്കിപ്പുറവും തുടർ നടപടികൾ ഇല്ലാത്തതിനാലാണ് കൽപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കുന്നത്.

പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിൽ ഒരു കിലോമീറ്റർ മാത്രമുള്ള കായലാണ് കൽപ്പുഴ. ഉൾനാടൻ മത്സ്യകൃഷിക്ക് വർഷങ്ങളായി ഉപയോഗിക്കുന്ന കായലിൻ്റെ നവീകരണത്തിന് 2014 ലാണ് പദ്ധതി പ്രഖ്യാപിച്ചത്. അലങ്കാര മത്സ്യങ്ങളുടെ വിപണനവും, വളർത്ത് മത്സ്യങ്ങളുടെ ഉത്പാദനവുമുൾപ്പടെ ലക്ഷ്യം വെച്ചാണ് ഏഴര കോടിയുടെ പദ്ധതിക്ക് തുടക്കം കുറിച്ചത്.

മത്സ്യ കുഞ്ഞുങ്ങളെ വിരിയിക്കാനും വിത്തുൽപ്പാദനം കാര്യക്ഷമമാക്കാനും 92 ലക്ഷം രൂപയായിരുന്നു വകയിരുത്തിയത്. എന്നാൽ കായൽ നവീകരണത്തിൽ അഴിമതി ബോധ്യപ്പെട്ട നാട്ടുകാർ തെളിവ് സഹിതം വിജിലൻസിൽ പരാതി നൽകി. ആദ്യ പടിയായി കായലിൽ നിന്ന് നീക്കം ചെയ്യേണ്ട മണ്ണ് ഭാഗികമായി മാത്രം നീക്കം ചെയ്ത അധികൃതർ പിന്നീട് തിരിഞ്ഞ് നോക്കിയില്ലെന്നാണ് ആക്ഷേപം.

വിരിഞ്ഞിറങ്ങുന്ന മത്സ്യങ്ങളെ വളർത്താനുള്ള കുളങ്ങൾ നിർമ്മിക്കാനും, മത്സ്യ വിത്തുൽപാദനത്തിനും മൂന്നര കോടി രൂപ വീതം വകയിരുത്തിയിരുന്നു. എന്നാൽ മണ്ണ് നീക്കം പൂർണ്ണമാകാത്തതിനാൽ പദ്ധതി പാതി വഴിയിൽ നിലച്ചു.