‘തേനും പാലും നല്‍കിയാലും ബന്ധനം ബന്ധനം തന്നെ’, നെന്മാറയിലേത് അവിശ്വസനീയ കാര്യങ്ങളെന്ന് വനിതാ കമ്മീഷൻ.

നെന്മാറ അയിലൂരിൽ ഭർതൃവീട്ടിൽ പത്തുവർഷത്തോളം യുവതി വീട്ടുകാരറിയാതെ ഒളിവിൽ കഴിഞ്ഞ സംഭവത്തിൽ സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷൻ സ്ഥലം സന്ദർശിച്ചു. റഹ്മാനും സജിതയും നിലവിൽ വാടകയ്ക്ക് താമസിയ്ക്കുന്ന നെന്മാറ വിത്തിനശ്ശേരിയിലെ വീട്ടിലാണ് കമ്മീഷൻ ആദ്യം സന്ദർശനം നടത്തിയത്. വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ, അംഗങ്ങളായ ഷാഹിദ കമാൽ, ഷിജി ശിവജി എന്നിവരാണ് സന്ദർശനം നടത്തിയത്.

റഹ്മാനെയും സജിതയേയും കണ്ടശേഷം ഇവർ സജിത ഒളിച്ചു താമസിച്ച അയിലൂർ കാരക്കാട്ട്പറമ്പിലെ വീടും സന്ദർശിച്ചു. റഹ്മാൻ്റെ മാതാപിതാക്കളിൽ നിന്നും മൊഴിയെടുത്തു. തുടർന്ന് മാധ്യമങ്ങളെക്കണ്ട കമ്മീഷൻ സംഭവത്തിൽ അവിശ്വസനീയത തുടരുന്നതായി വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് റിപ്പോർട്ട് പരിശോധിച്ചശേഷമേ നിഗമനത്തിലെത്താൻ കഴിയൂവെന്നും കമ്മീഷൻ വ്യക്തമാക്കി. എന്നാൽ സംഭവിച്ചതെല്ലാം ശരിയാണെന്നും ജീവിക്കാൻ അനുവദിക്കണമെന്നും റഹ്മാനും സജിതയും പറഞ്ഞു.

നിലപാട് ആവർത്തിച്ച് റഹ്മാനും സജിതയും

 

മുക്കാൽ മണിക്കൂറോളമാണ് വനിതാ കമ്മീഷൻ റഹ്മാനും സജിതയുമായി സംസാരിച്ചത്. പത്തു വർഷം മുൻപ് ഇറങ്ങി വന്ന സാഹചര്യവും പിന്നീട് ഒളിവിൽ തുടരേണ്ടി വന്നതുമെല്ലാം സജിതയും റഹ്മാനും വിശദീകരിച്ചു. വീട്ടുകാരെയും നാട്ടുകാരെയും ഭയന്നാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്ന് ഇരുവരും പറഞ്ഞു. ഒളിച്ച് ജീവിയ്ക്കുകയാണെങ്കിലും മറ്റ് അസൗകര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും സജിത പറഞ്ഞു. കുറച്ച് കാലം മാത്രമേ ഇങ്ങനെ ജീവിക്കണമെന്നുണ്ടായിരുന്നുള്ളു. പക്ഷേ സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഒളിവ് ജീവിതം നീണ്ടതായും ഇവർ വ്യക്തമാക്കി. ഒളിച്ചു ജീവിച്ചപ്പോൾ സമീപത്തുണ്ടായ സംഭവങ്ങളെക്കുറിച്ച് സജിത വിശദീകരിച്ചു. തന്നെ കാണാനില്ലെന്ന് വീട്ടുകാർ പരാതി കൊടുത്തതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് റഹ്മാനെ ചോദ്യം ചെയ്ത സമയത്ത് ആ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് സജിത പറഞ്ഞു. അന്ന് വീട് കയറി പരിശോധിച്ചിരുന്നുവെങ്കിൽ കണ്ടെത്താൻ കഴിയുമായിരുന്നുവെന്നും ഇവർ പറഞ്ഞു.

 

 

 

വാദത്തിൽ ഉറച്ച് മാതാപിതാക്കൾ

 

സജിത റഹ്മാൻ്റ മുറിയിൽ ഒളിച്ചു കഴിഞ്ഞുവെന്ന വാദം തെറ്റാണെന്ന് മാതാപിതാക്കൾ പറഞ്ഞു. കമ്മീഷനുമായി അരമണിക്കൂറോളം സംസാരിച്ച ഇവർ ഇതു സംബന്ധിച്ച് റഹ്മാൻ പറയുന്നതെല്ലാം അടിസ്ഥാനരഹിതമാണെന്ന് ആവർത്തിച്ചു. റഹ്മാൻ്റെ മുറിയിൽ വനിതാ കമ്മീഷൻ പരിശോധന നടത്തി.

 

 

 

അവിശ്വസനീയത തുടരുന്നതായി കമ്മീഷൻ

 

റഹ്മാൻ്റെയും സജിതയുടെയും ഒളിവ് ജീവിതം സംബന്ധിച്ച അവിശ്വസനീയത തുടരുകയാണെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ലോക്കൽ പൊലീസിന് പുറമെ ജില്ലാ ക്രൈംബ്രാഞ്ചിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമേ നിഗമനത്തിൽ എത്താൻ കഴിയൂവെന്ന് കമ്മീഷൻ പറഞ്ഞു. കേരളത്തിൽ ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും അവർ ഇനിയുള്ള കാലം സുഖമായി ജീവിക്കട്ടെ. വനിതാ കമ്മീഷൻ ഇവരുടെ ജീവിതം നിരീക്ഷിയ്ക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

 

 

 

പൊലീസിന് വീഴ്ച പറ്റി

 

2010 ൽ സജിതയെ കാണാതായ കേസ് അന്വേഷിച്ച പൊലീസിന് വീഴ്ച പറ്റിയതായി വനിതാ കമ്മീഷൻ പറഞ്ഞു. റഹ്മാൻ്റെ വീട് പരിശോധിയ്ക്കാത്തത് അന്വേഷണത്തിലെ വീഴ്ചയാണെന്നും അന്ന് കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനോട് വിശദീകരണം തേടുമെന്നും കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ വ്യക്തമാക്കി.

 

 

ഇനി മറ്റൊരു സജിത ആവർത്തിയ്ക്കരുത്

 

സജിതയുടെ ജീവിതം അവിശ്വസനീയമാണെന്നും എന്നാൽ പരാതിയില്ലെന്ന് പറഞ്ഞതിനാൽ മറ്റു നടപടികളിലേയ്ക്ക് കടക്കുന്നില്ലെന്നും കമ്മീഷൻ പറഞ്ഞു. എന്നാൽ റഹ്മാൻ്റെയും സജിതയുടെയും ജീവിതം നിരീക്ഷിയ്ക്കുമെന്നും ഇവർ വ്യക്തമാക്കി. കേരളത്തിൽ ഇനി മറ്റൊരു സജിത ഉണ്ടാവാൻ പാടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.