വിസ്മയയുടെ മരണം; വാഹനവകുപ്പ് ഉദ്യോഗസ്ഥൻ കിരൺ കുമാർ അറസ്റ്റിൽ.

കിരണിന്‍റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് ശൂരനാട് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: ശാസ്താംകോട്ടയിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവും വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരൺ കുമാർ അറസ്റ്റിൽ. ഗാർഹിക പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

കിരണിന്‍റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് ശൂരനാട് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺ കുമാറിനെ കസ്റ്റഡിയിലെടുത്തത്.

2020 മേയ് 31നാണ് നിലമേൽ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകൾ എസ്.വി. വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തിൽ എസ്. കിരൺകുമാർ വിവാഹം കഴിച്ചത്. കിരൺ വിസ്മയയെ സ്ഥിരമായി മർദിക്കാറുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞദിവസാണ് വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണം കൊലപാതകമാണെന്ന് വിസ്മയയുടെ മാതാക്കൾ ആരോപിച്ചിരുന്നു. സംഭവത്തിൽ കേസെടുക്കണമെന്ന് വനിത കമീഷനും ആവശ്യപ്പെട്ടിട്ടുണ്ട്.