സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് സര്‍ക്കാറിന്റെ സംരക്ഷണമുണ്ടെന്നും കണ്ണില്‍ പൊടിയിടാനുള്ള അന്വേഷണമാണ് നടക്കുന്നതെന്നും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി.

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍പെട്ടവരും ടിപി വധക്കേസില്‍ പെട്ടവരുമെല്ലാം ഈ കേസിലും ബന്ധപ്പെട്ടിട്ടുണ്ട്. പണം ഉണ്ടാക്കാന്‍ സ്വര്‍ണ്ണം കൊണ്ടുവരികയും ആ പണം രാഷ്ട്രീയ പ്രവര്‍ത്തനത്തിനും തീവ്രവാദത്തിനും ക്രിമിനല്‍ കുറ്റത്തിനുമെല്ലാം നിര്‍ലോഭം ഉപയോഗിക്കുന്നതുമാണ് കാണുന്നത്.

മലപ്പുറം: സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് സര്‍ക്കാറിന്റെ സംരക്ഷണമുണ്ടെന്നും കണ്ണില്‍ പൊടിയിടാനുള്ള അന്വേഷണമാണ് നടക്കുന്നതെന്നും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനായി ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. കേരള പൊലീസ് രാഷ്ട്രീയ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അവസ്ഥയാണെങ്കില്‍ പ്രതിപക്ഷം ശക്തിയായി ഇടപെടും. കണ്ണില്‍ പൊടിയിടാനുള്ള അന്വേഷണമാണിപ്പോള്‍ നടക്കുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതികളുടെ രാഷ്ട്രീയ ബന്ധമാണ് ഏറ്റവും പ്രധാനം. ഭരണകക്ഷിയുടെ ആളുകളാണ് പ്രതികള്‍. സൈബര്‍ ഇടങ്ങളില്‍ സിപിഎമ്മിന് വേണ്ടി പോരടിക്കുന്ന ആളുകളെല്ലാമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഉത്തരവാദത്തപ്പെട്ട പാര്‍ട്ടി സ്ഥാനത്തിരിക്കുന്നവരും കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇടതുപക്ഷ ഭരണത്തിന്റെ പിന്തുണ കിട്ടും എന്ന ഉറപ്പ് പ്രതികള്‍ക്കുണ്ട്. സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നേരത്തെ തന്നെ സംശയത്തിന്റെ നിഴലിലാണ്. ഈ കേസില്‍ അന്വേഷണം നടക്കുകയാണ്. ഇതിനിടക്ക് വീണ്ടും ഇത്തരം കേസുകള്‍ എന്നത് ഏറെ ഗൗരവമായി തന്നെയാണ് സമൂഹം കാണുന്നത്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍പെട്ടവരും ടിപി വധക്കേസില്‍ പെട്ടവരുമെല്ലാം ഈ കേസിലും ബന്ധപ്പെട്ടിട്ടുണ്ട്. പണം ഉണ്ടാക്കാന്‍ സ്വര്‍ണ്ണം കൊണ്ടുവരികയും ആ പണം രാഷ്ട്രീയ പ്രവര്‍ത്തനത്തിനും തീവ്രവാദത്തിനും ക്രിമിനല്‍ കുറ്റത്തിനുമെല്ലാം നിര്‍ലോഭം ഉപയോഗിക്കുന്നതുമാണ് കാണുന്നത്. പുറത്തുവന്ന വോയ്‌സില്‍ പറയുന്നത് പാര്‍ട്ടി സംരക്ഷണം കിട്ടണമെങ്കില്‍ പണം നല്‍കണം എന്നാണ്. എന്താണ് ഇതില്‍ നിന്നെല്ലാം ജനങ്ങള്‍ മനസ്സിലാക്കേണ്ടത്. ഇത് വളരെ ആസൂത്രണം ചെയ്ത് നടത്തിയതാണ്. പണം ഉണ്ടാക്കി ക്രിമിനല്‍ കാര്യങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ഉപയോഗിക്കുകയാണ്.

സംസ്ഥാനത്തെ മൊത്തം ക്രിമിനല്‍ വത്കരിക്കാനും കുറ്റകൃത്യങ്ങള്‍ പെരുകാനുമെല്ലാം കാരണമാക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരേയും ഇതിനെ സംരക്ഷിക്കുന്ന സര്‍ക്കാറിനെതിരേയും പ്രതിഷേധം ഉയരേണ്ടതുണ്ട്. രാഷ്ട്രീയത്തിന്റെ തണലില്‍ കുഴല്‍പ്പണ ഇടപാടുകളും സ്വര്‍ണ്ണക്കടത്തുമെല്ലാം തടസ്സമില്ലാതെ നടക്കുകയാണ്. കേരള പോലീസ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലാണ് പോവുന്നതെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ഉണ്ടാവുക തന്നെ ചെയ്യും. പ്രതികള്‍ക്ക് ഒട്ടും തന്നെ ഭയമില്ല. അവര്‍ക്ക് സംരക്ഷണം കിട്ടുമെന്ന് അവര്‍ക്ക് തന്നെ അറിയാം. അത് അവര്‍ പറയുന്നുമുണ്ട്. കണ്ണില്‍ പൊടിയിടാനുള്ള അന്വേഷണം മാത്രമാണ് നടക്കുന്നത്. ഇത് കഴിഞ്ഞാല്‍ അവര്‍ പൊടിതട്ടി പോവുകയും ചെയ്യും. കേന്ദ്ര സംസ്ഥാന ഭരണത്തിന്റെ തണലില്‍ ഇവിടെ എന്തും നടക്കാമെന്നായിരിക്കുന്നുവെന്നം പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.