വയോധികന് സുഹൃത്തുക്കളിൽ നിന്ന് ക്രൂര മർദ്ദനം.

മലപ്പുറം: പുത്തനത്താണിയിൽ വയോധികന് സുഹൃത്തുക്കളിൽ നിന്ന് ക്രൂര മർദ്ദനം. കൽപകഞ്ചേരി കല്ലിങ്ങൽ സ്വദേശി മണ്ണാറത്തൊടി ആലികുട്ടിയാണ്, ഗുരുതര മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മർദ്ദിച്ച് അവശനാക്കി ഇരുമ്പ് കമ്പികൾക്കുള്ളിൽ ഉപേക്ഷിച്ച ആലിക്കുട്ടിയെ പിറ്റേന്ന് പുലർച്ചെയാണ് രക്ഷപ്പെടുത്തിയത്.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആലിക്കുട്ടിയെ സുഹൃത്തുക്കൾ ഒരു കെട്ടിടത്തിലേക്ക് വിളിച്ച് വരുത്തി. ഇവിടെയെത്തിയ തന്നെ മൂന്ന് പേർ ചേർന്ന് ക്രൂരമർദ്ദനത്തിന് ഇരയാക്കിയെന്നാണ് ആലിക്കുട്ടി പൊലീസിന് നൽകിയ മൊഴി. അടികൊണ്ട് നിലത്ത് വീണ ആലിക്കുട്ടിയെ ഇവർ നെഞ്ചിലും മുഖത്തും ചവിട്ടി. ആക്രമണം ശക്തമായതോടെ തളർന്നു പോയ ആലിക്കുട്ടിയെ നിലത്തിട്ട് വലിച്ച് സമീപത്തെ ഇരുമ്പ് കോണിക്കുള്ളിലേക്ക് ചവിട്ടി താഴ്ത്തി. അനങ്ങാൻ കഴിയാതെ കുടുങ്ങിപ്പോയ ആലിക്കുട്ടിയെ ഉപേക്ഷിച്ച് സംഘം മടങ്ങി. പിറ്റേന്ന് രാവിലെ സ്ഥലത്തെത്തിയ ആളുകൾ കണ്ടാണ് വിവരം പുറത്തറിഞ്ഞത്.

കഴുത്തിൽ ഗുരുതരമായി മുറിവേറ്റ ആലിക്കുട്ടി വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുൻ വൈരാഗ്യം കാരണം, സുഹൃത്തുക്കളാണ് തന്നെ മർദിച്ചതെന്ന് ആലിക്കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രി അധികൃതർ വിവരമറിയിച്ചത് പ്രകാരം കൽപകഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.