യു എ ഇ യിൽ നിന്ന് തിരിച്ചുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തി സൗദി

റിയാദ്: കോവിഡ് വ്യാപന ആശങ്കയെ തുടർന്ന് യുഎഇയിൽ നിന്നും തിരിച്ചുമുള്ള യാത്രകൾ സൗദി അറേബ്യ താൽക്കാലികമായി വിലക്കേർപ്പെടുത്തി. ജൂലൈ നാല് ഞായറാഴ്ച രാത്രി 11 മണി മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരിക. യുഎഇയെ കൂടാതെ എത്യോപ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നും പുറത്തേക്കുമുള്ള യാത്രകൾക്കും വിലക്കേർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്നു സൗദിയിലേക്കുള്ള പ്രവേശനവും നിർത്തിവച്ചിട്ടുണ്ട്.

ഞായറാഴ്‌ച്ചക്ക് ശേഷം ഈ രാജ്യങ്ങൾ വഴി സൗദിയിലേക്ക് കടക്കുന്നവർക്കു സ്ഥാപന ക്വാറന്റീൻ നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു. സൗദി പൗരന്മാർക്കും ഇതു ബാധകമായിരിക്കും. നേരത്തേ വിലക്കുള്ള രാജ്യങ്ങൾക്കു പുറമേ 14 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ചവർക്കാണ് ഇതു ബാധകം. കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കുകയോ കോവിഡ് ബാധയിൽ നിന്നു മുക്തമാകുകയോ ചെയ്ത പൗരന്മാർക്കു മെയ്‌ 17 മുതൽ മറ്റു രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതി നൽകിയിരുന്നു.

ഒരു ഡോസ് വാക്‌സിനേഷൻ മാത്രം സ്വീകരിച്ചവർ, കുത്തിവയ്പ് എടുത്ത് 14 ദിവസം കാത്തിരിക്കേണ്ടതുണ്ട്. ഇതാണു പുതിയ അറിയിപ്പിലൂടെ യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് മന്ത്രാലയം റദ്ദാക്കിയിരിക്കുന്നത്. കോവിഡ് വാക്സിനേഷൻ കൂടുതൽ പേർ പൂർത്തിയാക്കുന്നത് വരെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് രാജ്യാന്തര വിമാന യാത്രകൾക്കുള്ള വിലക്ക് തുടരും.