ചമ്രവട്ടം അപ്രോച് റോഡ് നിർമാണ അഴിമതിക്കേസിൽ കെ.ടി. ജലീലിന്റെയും ശ്രീരാമകൃഷ്ണന്റെയും പങ്കാളിത്തം അന്വേഷിക്കണമെന്ന് 

പൊന്നാനി, തവനൂർ മണ്ഡലങ്ങളിലെ എം.എൽ.എമാരായിരുന്ന കെ.ടി. ജലീലും ശ്രീരാമകൃഷ്ണനും ടെൻഡറില്ലാതെ കരാർ നൽകാൻ കത്ത് നൽകിയെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി: ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്‌ജ് അപ്രോച് റോഡ് നിർമാണ അഴിമതിക്കേസിൽ കെ.ടി. ജലീൽ എം.എൽ.എ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവരുടെ പങ്കാളിത്തം അന്വേഷിക്കണമെന്ന് പരാതിക്കാരൻ. ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച് റോഡുകൾക്ക് ടെൻഡർ ഇല്ലാതെ കരാർ നൽകിയതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്ന വിജിലൻസ് മുമ്പാകെയാണ് പരാതിക്കാരനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഈ ആവശ്യമുന്നയിച്ചത്.

 

വി.കെ. ഇബ്രാഹീംകുഞ്ഞ് മന്ത്രിയായിരിക്കെ പദ്ധതി നിർമാണമേഖലയായ പൊന്നാനി, തവനൂർ മണ്ഡലങ്ങളിലെ എം.എൽ.എമാരായിരുന്ന കെ.ടി. ജലീലും ശ്രീരാമകൃഷ്ണനും ടെൻഡറില്ലാതെ കരാർ നൽകാൻ കത്ത് നൽകിയെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് റോഡിന്റെ മാത്രം നിർമാണമാണ് പൂർത്തിയായത്.

ശേഷിക്കുന്ന രണ്ടെണ്ണത്തിന്റെ നിർമാണം നടന്നില്ല. എൽ.ഡി.എഫ് ഭരണകാലത്തുപോലും ഇത് നടന്നില്ല. ഇതുകൂടി കണക്കിലെടുത്ത് ഇരുവരുടെയും പങ്കാളിത്തം കൃത്യമായി അന്വേഷിക്കേണ്ടതുണ്ടെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.

ശേഷിക്കുന്ന രണ്ട് ജോലികൂടി പൂർത്തിയാക്കാൻ കരാറുകാർ കൺസ്ട്രക്ഷൻ കോർപറേഷനെ സമീപിച്ചെന്നും കോർപറേഷൻ സർക്കാറിന് ഇത് കൈമാറിയെങ്കിലും തള്ളിയെന്നും പരാതിക്കാരൻ പറഞ്ഞു. ക്രമക്കേട് നടത്തിയവരെ തന്നെ വീണ്ടും ഏൽപിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് ആവശ്യം തള്ളിയത്. മൂന്ന് അപ്രോച് റോഡുകളുടെ നിർമാണക്കരാറുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നെന്ന് വ്യക്തമാക്കുന്നതാണ് ഈ നിലപാടെന്നും വ്യക്തമാക്കി.

വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥനായ സഖറിയ മാത്യുവിന്റെ നേതൃത്വത്തിൽ 11 മണിയോടെ ആരംഭിച്ച മൊഴിയെടുപ്പ് മൂന്ന് മണിയോടെയാണ് പൂർത്തിയായത്. 2012-13 കാലഘട്ടത്തിൽ അപ്രോച് റോഡ് നിർമിക്കാൻ 35 കോടിയുടെ കരാർ നൽകിയതിൽ രണ്ടുകോടിയുടെ നഷ്ടം സർക്കാറിനുണ്ടായി എന്നാണ് കേസ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജാണ് കേസിലെ ഒന്നാം പ്രതി.