പന്ത് വായിൽ തിരുകി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം

കൊച്ചി: കനത്ത മഴയ്ക്കിടെ വീട്ടിലേക്ക് അതിക്രമിച്ചയാൾ വീട്ടമ്മയുടെ വായില്‍ റബ്ബര്‍ പന്ത് തിരുകി പീഡിപ്പിക്കാന്‍ ശ്രമിച്ചു. കിഴക്കമ്പലം പട്ടിമറ്റം കുമ്മനോടുള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെയാണ് ഞായറാഴ്ച പുലര്‍ച്ചെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു. മഴക്കോട്ട് കൊണ്ട് മുഖം മറച്ചയാളാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് വീട്ടമ്മ പൊലീസിനോട് പറഞ്ഞത്.പുലർച്ചെ വീടിന്റെ മുൻവശത്തെ വാതിലിലൂടെ പ്രതി അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടമ്മയെ ബലമായി പിടിച്ചു തള്ളിയശേഷം റബ്ബര്‍ പന്ത് വായില്‍ തിരുകി കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. കുതറിമാറിയ ഇവർ കനത്ത മഴയ്ക്കിടെ വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി പുറത്തേക്ക് വന്ന് ഇരുട്ടില്‍ മറഞ്ഞുവെന്ന് വീട്ടമ്മ പൊലീസിനോട് പറഞ്ഞു. പ്രതി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് മുഖം ഭിത്തിയിലിടിച്ച് പരിക്കേറ്റു.ഇവരുടെ വീടിന്റെ തൊട്ടടുത്താണ് മകളും കുടുംബവും താമസിക്കുന്നത്. മഴയായതിനാല്‍ ബഹളം വച്ചെങ്കിലും ആരും കേട്ടില്ല. പ്രധാന വഴിയില്‍നിന്ന് ഒരു കിലോമീറ്ററോളം ഉള്ളിലാണ് വീട്ടമ്മയുടെ വീട്. മുൻ പരിചയമുള്ളയാളായിരിക്കാം ആക്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. കുന്നത്തുനാട് പൊലീസ് പ്രതിയ്ക്കായി തിരച്ചില്‍ തുടരുകയാണ്. പെരുമ്പാവൂര്‍ ഡിവൈ എസ് പി ഇ പി റെജി, ഇൻസ്പെക്ടർ വി ടി ഷാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.