കർണാടക തമിഴ്നാട് അതിർത്തികളിൽ പരിശോധന തുടങ്ങി.
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകം, തമിഴ്നാട് അതിർത്തികളിൽ പരിശോധന തുടങ്ങി. തലപ്പാടി, വാളയാർ, തേനി അതിർത്തികളിലാണ് കർശന പരിശോധന.കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ RTPCR പരിശോധനയ്ക്ക് ശേഷം മാത്രമാണ് കടത്തിവിടുന്നത്. പരിശോധനാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കെഎസ്ആർടിസി ബസുകൾ തലപ്പാടി അതിർത്തി വരെയാണ് സർവീസ് നടത്തുന്നത്.നേരത്തേ, രണ്ട് ഡോസ് വാക്സിൻ എടുത്ത് കേരളത്തിൽ നിന്ന് എത്തുന്നവർക്കും കർണാടക കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. അതിർത്തിയിൽ കർണാടകയുടെ പരിശോധന തുടരുകയാണ്.

തലപ്പാടിയിൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് താൽക്കാലിക ഇളവ് നൽകിയിട്ടുണ്ട്.കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് തമിഴ്നാട് സർക്കാരും നിർബന്ധമാക്കിയിരുന്നു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്.

പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണ്.ഓഗസ്റ്റ് അഞ്ചു മുതല്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വളയാര്‍ ഉള്‍പ്പെടെ കോയമ്പത്തൂരിലേക്ക് പ്രവേശിക്കുന്നതിനുള്ള എല്ലാ ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കി.