ട്രിപ്പിൾ ലോക്ഡൗൺ വാർഡുകൾ 634; കൂടുതൽ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് ഒരാഴ്ച കൊണ്ട് ട്രിപ്പിൾ ലോക്ഡൗൺ വാർഡുകളുടെ എണ്ണം മൂന്നിരട്ടിയോളമായി വർദ്ധിച്ചു. സംസ്ഥാനത്തെ 87 തദ്ദേശ സ്ഥാപനങ്ങളിലായി 634 വാർഡുകളിലാണ് പുതിയതായി ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വന്നത്. കഴിഞ്ഞ ആഴ്ച 52 തദ്ദേശ സ്ഥാപനങ്ങളിലായി 266 വാർഡുകളിൽ മാത്രമായിരുന്നു ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്. ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള പ്രതിവാര രോഗനിരക്കിന്‍റെ അടിസ്ഥാനത്തിലാണ് ട്രിപ്പിൾ ലോക്ഡൗൺ വാർഡുകൾ നിശ്ചയിക്കുന്നത്. പുതുക്കിയ നിയന്ത്രണം കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു.

കഴിഞ്ഞ ആഴ്ചയിലേത് പോലെ ഇത്തവണയും ഏറ്റവുമധികം ട്രിപ്പിൾ ലോക്ഡൗൺ വാർഡുകളുള്ളത് മലപ്പുറം ജില്ലയിലാണ്. അവിടെ 171 വാർഡുകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ. പാലക്കാട് 102 വാർഡുകളിലും കോഴിക്കോട് 89 വാർഡുകളിലുമാണ് ട്രിപ്പിൾ ലോക്ഡൗൺ. അതേസമയം ഇടുക്കി ജില്ലയിൽ ഒരു വാർഡിൽ പോലും ട്രിപ്പിൾ ലോക്ഡൗൺ ഇല്ല എന്നത് ശ്രദ്ധേയമാണ്. തൃശൂരിൽ 85 വാർഡുകളിലും എറണാകുളത്ത് 51 വാർഡുകളിലും വയനാട്ടിൽ 47 വാർഡുകളിലും കർശന നിയന്ത്രണമുണ്ട്. കോട്ടയം- 26, കാസർകോട്- 24, ആലപ്പുഴ- 13, കൊല്ലം- ഏഴ്, കണ്ണൂർ- ഏഴ്, പത്തനംതിട്ട-ആറ്, തിരുവനന്തപുരം- ആറ് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗണുള്ള വാർഡുകളുടെ എണ്ണം.100 മീറ്റർ പരിധിയിൽ അഞ്ചിലേറെ പേർക്ക് കോവിഡ് ഉണ്ടെങ്കിൽ മൈക്രോ കണ്ടെയ്ൻമെന്‍റ് സോൺസംസ്ഥാനത്ത് മൈക്രോ കണ്ടെയ്ൻമെന്‍റ് സോണുകൾ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചു.

ഇനി മുതൽ നൂറുമീറ്റർ പരിധിയിൽ അഞ്ചിലേറെ പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചാൽ അവിടെ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണാക്കും.

വാർഡ് അടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന ട്രിപ്പിൾ ലോക്ക്ഡൌൺ ഇവിടെ പ്രാബല്യത്തിൽ വരും. കോവിഡ്‌ പ്രതിരോധത്തിന്‌ വീടും ഓഫീസും ഉൾപ്പെടെ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളാക്കാനുള്ള മാനദണ്ഡങ്ങളാണ് സർക്കാർ പുതുക്കിയത്. തെരുവ്, മാർക്കറ്റ്, ഹാർബർ, മത്സ്യബന്ധന ഗ്രാമം, മാൾ, റസിഡൻഷ്യൽ ഏരിയ, ഫാക്ടറി, എംഎസ്എംഇ യൂണിറ്റ്, ഓഫീസ്, ഐടി കമ്പനി, ഫ്ലാറ്റ്, വെയർഹൗസ്, വർക്‌ഷോപ്, 10 പേരിലധികമുള്ള കുടുംബം എന്നിവയെല്ലാം മൈക്രോ കണ്ടെയ്‌ൻമെന്റ് സോൺ നിർവചനത്തിൽ വരും.

മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഒരാഴ്ചയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. രോഗവ്യാപനം കൂടുതലുള്ള സ്ഥലത്തു നിന്ന് 100 മീറ്റർ പരിധിയിലാകും നിയന്ത്രണം കൊണ്ടുവരുന്നത്. പരിധിയിലെ റോഡിന് ഇരു വശവുമുള്ള കച്ചവട സ്ഥാപനങ്ങളും വീടുകളും ഇതിൽ ഉൾപ്പെടുത്തും. സോണുകളിൽ പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തും. നിയന്ത്രണം ഏർപ്പെടുത്തേണ്ട സ്ഥലങ്ങൾ ആരോഗ്യവകുപ്പ് പകൽ മൂന്നിനു മുമ്പ്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണം. മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശസ്ഥാപനം ഉറപ്പാക്കണം. കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ സെക്ടറൽ മജിസ്‌ട്രേട്ടുമാർ തുടർച്ചയായി പട്രോളിങ്‌ നടത്തും. കോവിഡ്‌ 19 ജാഗ്രതാ പോർട്ടലിൽ ഓരോ ആഴ്ചയിലെയും കണ്ടെയ്‌ൻമെന്റ്‌ സോണുകളുടെ പട്ടിക ലഭ്യമാക്കും.