യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹതയെന്നു ബന്ധുക്കൾ

പാലക്കാട് : തിരുമിറ്റക്കോട് വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജിന്റെ ഭാര്യ ക‍ൃഷ്ണപ്രഭയെ (24) ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണു സംഭവം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചു

ബെംഗളൂരുവിൽ ജോലി ചെയ്യുന്ന സഹോദരൻ എത്തിയശേഷം പോസ്റ്റ്മോർട്ടം നടത്തിയാൽ മതിയെന്നു പെൺകുട്ടിയുടെ അമ്മയും അച്ഛനും ആവശ്യപ്പെട്ടു. തുടർന്നു മൃതദേഹം പട്ടാമ്പി സർക്കാർ ആശുപത്രിയിലേക്കു മാറ്റി.

ഇന്നലെയായിരുന്നു കൃഷ്ണപ്രഭയുടെ പിറന്നാൾ. 3 വർഷം മുൻപാണു ചെറുതുരുത്തി പുതുശ്ശേരി കുട്ടന്റെയും രാധയുടെയും മകൾ കൃഷ്ണപ്രഭയെ ശിവരാജ് വിവാഹം കഴിച്ചത്. സഹപാഠികളായിരുന്ന ഇവരുടേതു പ്രണയവിവാഹമായിരുന്നു.

പൊലീസ് സ്റ്റേഷനിൽ വച്ചു പെൺകുട്ടി ശിവരാജിനൊപ്പം പോകാൻ താൽപര്യപ്പെട്ടു. പിന്നീട് പെൺകുട്ടി സ്വന്തം വീട്ടിൽ വന്നിരുന്നില്ലെന്നു മാതാപിതാക്കൾ അറിയിച്ചു. സംഭവത്തിനു മുൻപു കൃഷ്ണപ്രഭ, അമ്മ രാധയെ ഫോണിൽ വിളിച്ച് കരഞ്ഞതായും പ്രശ്നമുണ്ടെന്ന് അറിയിച്ചതായും വീട്ടിൽ വരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അവർ പറഞ്ഞു. താൻ ക്ഷേത്രത്തിൽ പോയി മടങ്ങിയെത്തിയപ്പോഴാണു മരണ വിവരമറിഞ്ഞതെന്നും രാധ പറഞ്ഞു.

അതേസമയം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നു ശിവരാജിന്റെ അമ്മ അറിയിച്ചു. എറണാകുളത്തു ജോലി സംബന്ധമായ ആവശ്യത്തിനു പോയ കൃഷ്ണപ്രഭ സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രിയാണു വീട്ടിൽ എത്തിയത്. ഇന്നലെ രാവിലെ എഴുന്നേറ്റശേഷവും പ്രശ്നങ്ങളുണ്ടായില്ലെന്നും ശിവരാജിന്റെ അമ്മ അറിയിച്ചു.