ചമ്രവട്ടത്ത് നിന്നും പിടികൂടിയ 2 കോടിയുടെ കഞ്ചാവിന് പിന്നിൽ അന്തർ സംസ്ഥാന മാഫിയ; ആന്ധ്രയിൽ നിന്നും കേരളം, തമിഴ്നാട് അതിർത്തി കടത്തുന്ന സംഘം കൊടും ക്രിമിനലുകൾ

തിരൂർ: മലപ്പുറം തിരൂർ ചമ്രവട്ടത്ത് നിന്നും പിടികൂടിയ 2 കോടിയുടെ കഞ്ചാവിന് പിന്നിൽ അന്തർ സംസ്ഥാന മാഫിയ. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തിയ 230 കിലോഗ്രാം കഞ്ചാവുമായാണ് മൂന്നുപേർ തിരൂർ പോലീസിൻ്റെ പിടിയിലായത്. അന്താരാഷ്ട്ര മാർക്കറ്റിൽ രണ്ട് കോടിയിലധികം രൂപ വില വരുന്നതാണ് പിടികൂടിയ കഞ്ചാവ്.

തൃശ്ശൂർ വെള്ളാഞ്ചിറ പൊരുന്നംകുന്ന് സ്വദേശി അത്തിപള്ളത്തിൽ ദിനേശൻ എന്ന വാവ ദിനേശൻ (37), മറ്റത്തൂർ ഒമ്പതിങ്ങൽ സ്വദേശി വട്ടപ്പറമ്പിൽ ബിനീത് എന്ന കരിമണി ബിനീത് (31), പാലക്കാട് ആലത്തൂർ കാവശ്ശേരി സ്വദേശി പാലത്തൊടി മനോഹരൻ(31) എന്നിവരെയാണ് സി.ഐ . എം.ജെ.ജിജോ, എസ്.ഐ ജലീൽ കറുത്തേടത്ത് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ ,പാലക്കാട് ജില്ലകളിൽ നിരവധി കേസുകളിലുൾപ്പെട്ട അന്തർസംസ്ഥാന കഞ്ചാവു മാഫിയാസംഘത്തിലെ മൂന്നുപേരാണ് പിടിയിലായവർ.
ആന്ധ്രാപ്രദേശിൽ നിന്നും കേരളം,തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് ചരക്ക് ലോറികളിൽ വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനികളാണിവർ. തൃശ്ശൂർ ,പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തെകുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പിഎസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തിൽ തിരൂർ ഡിവൈഎസ്പി കെ.സുരേഷ് ബാബു , നർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.പി.ഷംസ് , തിരൂർ സി.ഐ. എം.ജെ.ജിജോ എന്നിവരുടെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് ലോറിയിൽ ഒളിപ്പിച്ച് കടത്തിയ 230 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിൻ്റെ യടിസ്ഥാനത്തിൽ പോലീസ് സംഘം ജില്ലയുടെ വിവിധഭാഗങ്ങളിൽ വച്ച് ഇത്തരത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ലോറികൾ നിരീക്ഷിച്ചതിൻ്റെയടിസ്ഥാനത്തിലാണ് തിരൂർ ചമ്രവട്ടം പാലത്തിനടുത്ത് വച്ച് ലോറിയുമായി പ്രതികൾ പോലീസിൻ്റെ പിടിയിലായത് . കർണാടകയിൽ നിന്നും ലോറി വാടകക്കെടുത്ത് ആന്ധ്രയിൽ നിന്നും കിലോഗ്രാമിന് അഞ്ഞൂറു രൂപമുതൽ വില കൊടുത്ത് വാങ്ങി കേരളം,കർണാടക സംസ്ഥാനങ്ങളിൽ ഏജൻ്റുമാർക്ക് മുപ്പതിനായിരം രൂപവരെ വിലയിട്ടാണ് വിൽപ്പന നടത്തുന്നത്. കൊയമ്പത്തൂർ ,ബാംഗ്ളൂർ ,ഭാഗങ്ങളിലെ മൊത്തക്കച്ചവടക്കാർക്കും രഹസ്യ കേന്ദ്രങ്ങളിലേക്കും ആവശ്യമനുസരിച്ച് പറയുന്ന സ്ഥലത്ത് എത്തിച്ച് കൊടുക്കുന്നസംഘത്തിൽ പെട്ടവരാണ് പോലീസിൻ്റെ പിടിയിലായത് .

മുഖ്യ പ്രതി ദിനേശൻ്റെ പേരിൽ തൃശ്ശൂർ ,എറണാകുളം ജില്ലകളിലായി വിവിധ സ്റ്റേഷനുകളിലായി 9 വധശ്രമക്കേസുകളും സ്പിരിറ്റ് കേസും എക്സ്പ്ലോസ്സിവ് കേസും നിലവിലുണ്ട് . കരിമണി ബിനീതിൻ്റെ പേരിൽ തൃശ്ശൂർ ജില്ലയിൽ വധശ്രമക്കേസുകൾ ,തീവെപ്പുകേസ്,കഞ്ചാവുകേസ് എന്നിവയുൾപ്പടെ പതിനെട്ടോളം കേസുകളിൽ പ്രതിയാണ് .
മനോഹരൻ്റെ പേരിൽ പാലക്കാട് ജില്ലയിൽ ആലത്തിയൂർ ,കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷനുകളിൽ വധശ്രമക്കേസുകളും കഞ്ചാവുകേസും നിലവിലുണ്ട് . മൂന്നു പ്രതികളും ജയിൽ ശിക്ഷ കഴിഞ്ഞവരും ജാമ്യത്തിലിറങ്ങിയവരും കേസുകളിൽ അറസ്റ്റ് വാറണ്ട് നിലവിലുള്ളവരുമാണെന്ന് പോലീസ് പറഞ്ഞു.


മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവു വേട്ടയിലൊന്നാണ് തിരൂരിലേത്.
തിരൂർ സി.ഐ.ജിജോ.എം.ജെ,എസ്.ഐ. ജലീൽ കറുത്തേടത്ത് , പ്രത്യേക സംഘത്തിലെ കെ.പ്രമോദ് ,സി പി.സന്തോഷ്,എ.ജയപ്രകാശ് ,സി.വി രാജേഷ്, എൻ.ടി.കൃഷ്ണകുമാർ , പ്രശാന്ത്പയ്യനാട് ,എം.മനോജ്കുമാർ ,കെ.ദിനേശ് ,പ്രഫുൽ,സന്തോഷ്കുമാർ ,ദിൽജിത്ത്,സക്കീർ കുരിക്കൾ , തിരൂർ സ്റ്റേഷനിലെ എസ്ഐ മധു, ഹരീഷ്,അരുൺ, കൃപേഷ്,
അക്ബർ, എ.എസ്.ഐ ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.