കാമുകൻ കൊല്ലാൻ ശ്രമിച്ചു, ഞരമ്പ് ബലം പ്രയോഗിച്ച് മുറിച്ചു; മറയൂരില്‍ കാമുകനൊപ്പം കൊക്കയില്‍ ചാടിയ യുവതിയുടെ മൊഴി

ഇടുക്കി: മറയൂർ കാന്തല്ലൂരിൽ കാമുകനൊപ്പം കൊക്കയില്‍ ചാടിയ നിഖില പൊലീസിന് നൽകിയ മൊഴി പുറത്ത്. ആത്മഹത്യ ചെയ്യാൻ തനിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്നും കാമുകന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് നിഖിലയുടെ മൊഴി.

വ്യാഴം ഉച്ചയോടെയാണ് പെരുമ്പാവൂർ മാറാമ്പള്ളി നാട്ടുകല്ലുങ്കൽ വീട്ടിൽ അലിയുടെ മകൻ നാദിർഷായെ (30) ഞരമ്പ് മുറിച്ച ശേഷം കൊക്കയിൽ വീണു മരിച്ച നിലയിലും മറയൂർ പത്തടിപ്പാലം സ്വദേശിയായ അധ്യാപികയെ ഇരുകൈകളും മുറിഞ്ഞു രക്തം വാർന്ന നിലയിലും കണ്ടെത്തിയത്. എന്നാൽ തനിക്കു മരിക്കാൻ താൽപര്യം ഇല്ലായിരുന്നെന്നും യുവാവ് ബലമായി തന്റെ ഇരുകൈകളിലെയും ഞരമ്പ് മുറിക്കുകയായിരുന്നെന്നും പൊലീസിനോടും ബന്ധുക്കളോടും യുവതി വെളിപ്പെടുത്തി.

നാദിർഷയും മറയൂർ ജയ്മാതാ സ്കൂളിലെ അധ്യാപികയായ നിഖിലയും ഏറെ നാളായി പ്രണയത്തിലായിരുന്നു. വ്യാഴാഴ്ച രാവിലെ പെരുമ്പാവൂരിൽ നിന്നു മറയൂരിലെത്തിയ നാദിർഷാ ഫോണിൽ യുവതിയുമായി ബന്ധപ്പെടുകയും പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒപ്പം കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. ഇരുവരുമൊന്നിച്ച് ഇരച്ചിൽ പാറയിലും മറ്റും പോയ ശേഷം ഒരുമിച്ചു മരിക്കാൻ ഇയാൾ നിർബന്ധിച്ചു.

ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞ് മൊബൈലിൽ വിഡിയോ ചിത്രീകരിച്ച ശേഷം ആഭരണങ്ങളും മൊബൈലും വാഹനത്തിനുള്ളിൽ വയ്ക്കാൻ നിർബന്ധിച്ചെങ്കിലും യുവതി ഫോൺ കയ്യിൽ കരുതി. പെരുമാറ്റത്തിൽ ഭയം തോന്നിയപ്പോൾ ഫോണിൽ നിന്നു ദൃശ്യങ്ങൾ നാദിർഷായുടെ സഹോദരിക്കും സുഹ‍ൃത്തുക്കൾക്കും അയച്ചുകൊടുത്ത യുവതി തന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു.

സഹോദരി തിരികെ വിളിച്ചപ്പോൾ യുവാവ് ദേഷ്യപ്പെടുകയും ഫോൺ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. പിന്നീട് ബലമായി യുവതിയുടെ കൈയിലെ ഞരമ്പ് മുറിക്കുകയായിരുന്നു. ബോധരഹിതയായി വീണ ഇവർ പിന്നീട് ബോധം വന്നപ്പോൾ കയ്യിലെ ഞരമ്പ് മുറിച്ച് സമീപത്ത് ഇരിക്കുന്ന യുവാവിനെയാണ് കണ്ടത്. യുവതി ഓടി രക്ഷപ്പെട്ടതോടെ നാദിർഷ കൊക്കയിലേക്ക് ചാടുകയായിരുന്നു എന്നാണ് മൊഴി.

യുവതിയെ മുറിവേറ്റ നിലയിൽ കണ്ടെത്തിയ സ്ഥലത്തും നാദിർഷായുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തും ഇടുക്കിയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധർ എത്തി തെളിവുകൾ ശേഖരിച്ചു. നാദിർഷായുടെ മൃതദേഹം ഇൻക്വസ്റ്റ് തയാറാക്കി ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.